Advertisment

ഓണനിലാവ്

ഓണത്തിന് ഒരു മൂലം (കാരണം) വേണമല്ലോ എന്ന് കാരണവൻമാർ കളിയായും കാര്യമായും പറയാറുണ്ടായിരുന്നു. മലയാള മാസങ്ങളിൽ എല്ലാ മാസത്തിലും തിരുവോണം നക്ഷത്രം വരാറുണ്ടങ്കിലും ചിങ്ങമാസത്തിലെ തിരുവോണനാളിനാണ് ഓണം ആഘോഷിയ്ക്കാനുള്ള ഭാഗ്യം ലഭിച്ചത്.

author-image
സുഭാഷ് ടി ആര്‍
Updated On
New Update
onanilavu
Listen to this article
0.75x 1x 1.5x
00:00 / 00:00

പതിവുപോലെ കേരളം ഇക്കൊല്ലവും ഓണാഘോഷത്തിരക്കിലാണ്. അന്യദേശങ്ങളിൽ പാർക്കുന്നവർ ഓണമായാൽ നാടണയും.  വർഷത്തിലൊരിയ്ക്കൽ തന്റെ പ്രജകളെ കാണാനായി മഹാബലി ചക്രവർത്തി കേരളത്തിൽ എത്താറില്ലേ.. അത് പോലെ..!

Advertisment

ഓണത്തിന് ഒരു മൂലം (കാരണം) വേണം എന്ന് കാരണവൻമാർ കളിയായും കാര്യമായും പറയാറുണ്ടായിരുന്നു. മലയാള മാസങ്ങളിൽ എല്ലാ മാസത്തിലും തിരുവോണം നക്ഷത്രം വരാറുണ്ടങ്കിലും ചിങ്ങമാസത്തിലെ തിരുവോണനാളിനാണ് ഓണം ആഘോഷിയ്ക്കാനുള്ള ഭാഗ്യം ലഭിച്ചത്.

കർക്കിടകത്തിൽ പെയ്യുന്ന തോരാമഴയും, വെള്ളപ്പൊക്കവും, ചന്നംപിന്നം പെയ്യുന്ന മഴയും, ഞാറ്റുവേലയും, അസ്ഥിതുളച്ച് കയറുന്ന തണുപ്പും കഴിഞ്ഞ് ആകാശം പ്രസന്നവദനയാകും. ഭൂമിദേവി പുഷ്പിണിയാകും. സൂര്യന്റെ തേരാളി അരുണൻ,  സപ്താശ്വങ്ങളെ പൂട്ടിയ തേര് തെളിച്ച്, ദിവാകരനുമായെത്തുന്ന പകലുകൾ. ഇന്ദുക്കലാധരൻ ഓണനിലാവ് വിരിയ്ക്കുന്ന രാവുകൾ. തെളിഞ്ഞ ആകാശത്ത് മിഴിവോടെ, അഴകോടെ, ഒഴുകിനടക്കുന്ന ചന്ദ്രലേഖയെ കാണാത്തവരുണ്ടോ.! ഇടയ്ക്കിടെ കാർമേഘം  മറച്ചെന്നാലും പെട്ടെന്ന് തന്നെ മഴക്കാറിനിടയിലൂടെ ഊളിയിട്ട് പുറത്ത് വന്ന് ചിരിയ്ക്കാറുണ്ട് ഈ പൊന്നമ്പിളി.

kazhcha kula

ഗുരുവായൂരിലെ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം

കാഴ്ചക്കുലകൾ ഓണത്തിനെ വരവേൽക്കാനായി വാഴത്തോട്ടങ്ങളിലങ്ങനെ പാകമായി കിടക്കും. ഗുരുവായൂരപ്പന് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത് പണ്ട് മുതലേയുള്ള ആചാരമാണ്. ആനക്കൊമ്പ് പോലെ നീണ്ടു വളഞ്ഞ ചങ്ങാലിക്കോടൻ കുലകൾ, കൊടിമരച്ചുവട്ടിൽ നിരത്തിയ വാഴയിലകളിൽ, മേൽശാന്തി തൂകുന്ന അരിമാവിൻ പുറത്ത് ഭക്തിയോടെ സമർപ്പിയ്ക്കും. മറ്റു ക്ഷേത്രങ്ങളിലും കാഴ്ചക്കുല സമർപ്പണം ഉണ്ടാകും.

ഓണത്തിരക്കുകൾ, മൂലം മുതലേ തുടങ്ങും. ഉത്രാട പാച്ചിലിന് മുമ്പേ തന്നെ വീടുകളിൽ സ്ത്രീകൾ പാച്ചിൽ തുടങ്ങും. പത്തായത്തിൽ ഭരണികളിൽ ഇരിയ്ക്കുന്ന ഉപ്പിലിട്ടതും, കായവറുത്തതും, ചീടകളും , ശർക്കരപുരട്ടിയും, വാഴപ്പഴങ്ങളും കുറേശ്ശെയായി പുറത്തേയ്ക്ക് ചുവട് വച്ചിറങ്ങുന്നത് മൂലം മുതലാണ്. കുട്ടികൾ വറസാധനങ്ങൾ കൊറിച്ച് രസിയ്ക്കും.അയൽവക്കങ്ങളിലേക്ക്,ഒന്നോടിവന്ന് ഓടിപ്പോകുന്ന ബന്ധുമിത്രാദികളിലേയ്ക്ക് ഈ പത്തായ നേദ്യങ്ങൾ പകരുന്ന രുചിഭേദങ്ങൾ അടുത്ത ഓണം വരെ അവരുടെ നാവിലങ്ങനെ തങ്ങി നിൽക്കും.

നിറങ്ങൾ അഴകോടെ ഉമ്മറത്ത് നീരാടുന്ന ഓണക്കാലം. പൂവിളിയിൽ, ആർപ്പിൽ, ബാല്യ, കൗമാരങ്ങൾ തുമ്പിതുള്ളുന്ന ഓണക്കാലം. ഇന്നും അതോർത്ത് എത്രയോ പേർ നെടുവീർപ്പിടുമെന്നോ.! അതാണല്ലോ ഓണക്കാലത്ത് നാടണയാനും കൂടണയാനും തിടുക്കം കൂട്ടുന്നത്.

വിഭവസമൃദ്ധമായ ഓണസദ്യയും ഓണക്കോടിയും ആണ്  ഓണത്തിന്റെ ഹരം. ഓണനാളിൽ ,ടെക്സ്റ്റൈലുകളിൽ നിന്നും ബിസ്ക്കറ്റ് നിറമുള്ള കവറുകളിൽ പൊതിഞ്ഞ്, അഴകൊഴുകുന്ന ക്യാരി ബാഗിൽ നിന്നും പുതുവസ്ത്രങ്ങൾ അണിയാനായി പുറത്തെടുക്കുമ്പോൾ വസ്ത്രങ്ങളിൽ നിന്നും പുറപ്പെടുന്ന കോടിമണം മുറികളും കടന്ന് ഉമ്മറത്തേക്ക് പരിമളം പരത്തും. മനവും തനുവും ഒരേപോലെ ആഹ്ലാദിയ്ക്കുന്ന അസുലഭ നിമിഷങ്ങൾ പ്രായഭേദമന്യേ അനുഭവിയ്ക്കുന്നത് കണ്ടറിയാം.

ona sadya

കുട്ടികൾ പുതുവസ്ത്രങ്ങൾ അണിഞ്ഞ് ഓടിനടക്കുമ്പോൾ വീടിനകവും പുറവും തൊടികളും ആർത്തുല്ലസിയ്ക്കും. ഓണത്തുമ്പികൾ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യും.

കായ വറുത്തത് , ശർക്കരപുരട്ടി, പരിപ്പ്, പപ്പടം, നെയ്യ് ,അവിയൽ, സാമ്പാർ, കാളൻ,ഓലൻ, കിച്ചടി,പച്ചട, പുളിയിഞ്ചി, മാങ്ങ, കണ്ണിമാങ്ങ, വടുകപ്പുളി നാരങ്ങ, മെഴുക്കുപുരട്ടി,തോരൻ, പ്രഥമൻ, പരിപ്പ് പായസം, നേന്ത്രപ്പഴപായസം തുടങ്ങിയ അന്തമില്ലാത്ത വിഭവങ്ങളും, നല്ല ഒന്നാന്തരം കുത്തരിച്ചോറും തൂശനിലയിൽ പൂക്കളം തീർക്കും. ഈ രുചിഭേദങ്ങൾ ലോകത്ത് മറ്റൊരിടത്ത് നിന്നും രുചിയ്ക്കാനാവില്ല. 

ഇന്ന്, പത്തായവുമില്ല, ഉപ്പിലിടാൻ ഭരണിയുമില്ല. കറികളൊരുക്കുന്ന നേരമ്പോക്കുമില്ല, നേരവുമില്ല ആർക്കും ! മടിയനായ മലയാളിയുടെ മടി മുതലെടുക്കാൻ കാറ്ററിംഗ് മുതലാളിമാർ ഓണസദ്യയുടെ  നോട്ടീസടിച്ച് വിതരണം ചെയ്ത് മലയാളിയുടെ ഓണസദ്യയെ തട്ടിയെടുത്തു തുടങ്ങി. ഓണത്തിന് അവർ തയ്യാറാക്കുന്ന  വിഭവങ്ങളുടെ നീണ്ട വിവരണവും ഉണ്ടാകും. നാനോ കുടുംബങ്ങൾ മുതലുള്ളവർക്കുള്ള പാക്കേജുകൾ അവർ പ്രഖ്യാപിയ്ക്കും. 

ഓഫീസുകളിൽ, സ്ഥാപനങ്ങളിൽ, വിദ്യാലയങ്ങളിൽ ഒക്കെയാണ് ഓണം കൊഴുക്കുന്നത്. ഓഫീസ് വരാന്തകളിൽ, സ്കൂൾ ഓഡിറ്റോറിയങ്ങളിൽ പൂക്കളങ്ങൾ നിറയും. ജീവനക്കാരൊക്കെ പുതു വസ്ത്രങ്ങളിൽ തിളങ്ങും. സ്ത്രീകൾക്ക് സെറ്റ് മുണ്ടില്ലാത്ത എന്തോണം ! കൗമാരക്കാരായ പെൺകുട്ടികൾ ദാവണികൾ ഉപേക്ഷിച്ച്, സെറ്റ് സാരിയും, സെറ്റ് മുണ്ടും ഉടുത്ത് വരുന്നത് രസകരമായ കാഴ്ചയാണ്. സെറ്റ് സാരിയും സെറ്റ് മുണ്ടും ഉടുത്ത് ശീലമില്ലാത്ത പെൺകുട്ടികൾ ആയാസപ്പെട്ട് അത് ധരിച്ച് വരുന്നത് ഒരു കൗതുക കാഴ്ച തന്നെ !

onam celebration kottayam

ഓണത്തിന് ഇപ്പോൾ തീ പുകയുന്നത് കാറ്ററിംഗ് മുതലാളിമാരുടെ അടുക്കളകളിൽ ആയി. റെഡിമെയ്ഡ് സദ്യ ഉണ്ട് തൃപ്തി വന്നില്ലങ്കിലും, പൊങ്ങച്ചത്തിന്റെ ഏമ്പക്കം അയൽവീടുകളിലും പ്രതിദ്ധ്വനിപ്പിച്ച് നിർവൃതി അടയും.

പൂവിളികൾ ഉയരുന്നത് മലയാളികളുടെയല്ല. തമിൾ പയ്യൻ മാരുടേതാണ്. ബന്തിപ്പൂക്കൾ, വാടാമുല്ല, പിച്ചി, മുല്ല, വിവിധ നിറങ്ങളിലുള്ള പനിനീർപ്പൂക്കൾ എല്ലാം വഴിയോരങ്ങളിൽ കൂമ്പാരം കൂട്ടി തമിഴ് ചുവയിൽ വിളിച്ച് കൂവുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള പൂവിളി ! 

readymade pookkalam

ഇത്തവണ, ഒരു പടി കൂടി കടന്നിട്ടുണ്ട്. റെഡിമെയ്ഡ് പൂക്കളം.! അത്തം മുതൽ തിരുവോണം വരെ ഇടാനുള്ള കൃത്രിമ പൂക്കളം പടികൾ കയറി മുറ്റത്തേക്ക് വന്നുതുടങ്ങി. എല്ലാത്തിനെയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന മലയാളി ആർട്ടിഫിഷ്യൽ പൂക്കളത്തിൽ ഓണത്തപ്പനെ എതിരേൽക്കും എന്നതിന് സംശയമുണ്ടോ.? ഇത് മലയാളീഡാ..!

പറയാൻ മറന്നത്. അടുത്ത ഓണം മുതൽ ആർട്ടിഫിഷ്യൽ  ഇലയിൽ ഓണസദ്യയും വിളമ്പുമോ ആവോ.!

-സുബാഷ് ടി.ആർ

Advertisment