Advertisment

ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനം; അരുത് ചങ്ങാതി; അടുത്തറിഞ്ഞാല്‍ ദുരന്തം ഉറപ്പാണ് - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു

author-image
അഡ്വ. ചാര്‍ളി പോള്‍
Updated On
New Update
charley paul article anti drug day

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരിയുടെ ദുരുപയോഗവും അതിന്‍റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും മുഴുവന്‍ ജനങ്ങളെയും ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായി (International day against drug abuse and illicit trafficking) ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office on Drug and Crime) എന്ന ഘടകമാണ് ദിനാചരണങ്ങളെ ഏകോപിപ്പിക്കുന്നത്.

Advertisment

1987 ജൂണ്‍ 26 മുതല്‍ ലോകലഹരി വിരുദ്ധദിനം ആചരിച്ചുപോരുന്നു. ലോകത്തിലെ ആദ്യ ലഹരിമരുന്നുവിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈന യിലെ ഒന്നാം ഒപ്പിയം (കറുപ്പ്) യുദ്ധത്തിന്‍റെ ഓര്‍മ്മയിലാണ് ഈ ദിനം തെരഞ്ഞെടുത്തത്. ലോക ലഹരിവിരുദ്ധദിനത്തിന്‍റെ 2024 ലെ പ്രമേയം,“The evidence is clear; invest in prevention” (തെളിവുകള്‍ വ്യക്തമാണ്; പ്രതിരോധത്തില്‍ നിക്ഷേപിക്കുക) എന്നതാണ്.

പ്രതിരോധത്തിന് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കാന്‍ സമൂഹത്തോടും നയരൂപീകരണക്കാരോടും ആഹ്വാനം ചെയ്യുകയാണ് പ്രമേയം. മയക്കു മരുന്ന് ഉപയോഗിക്കുന്നവരോട് ആദരവോടെയും സഹാനുഭൂതിയോടെയും പെരുമാറേണ്ടതിന്‍റെ പ്രധാന്യത്തെക്കു റിച്ചും അവരെ ചികിത്സിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കേണ്ടതിനെക്കുറിച്ചും അവബോധം വളര്‍ത്തുന്ന ബോധവത്കരണശ്രമങ്ങള്‍ പ്രമേയം ലക്ഷ്യമിടുന്നു.

ലഹരിയെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകള്‍, നിയമപാലകര്‍, മറ്റ് ഏജന്‍സികള്‍ എന്നിവരുടെ ശ്രമങ്ങളെ പിന്തുണയ്ക്കുക; ലഹരിയുടെ വിപത്തുകളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധവത്കരണശ്രമങ്ങള്‍ നടത്തുക, ലഹരിക്കെതിരെ 

സമൂഹങ്ങളെ ശക്തീകരിക്കുക, തുറന്ന സംവാദങ്ങള്‍ സംഘ ടിപ്പിക്കുക, സര്‍ക്കാരും സംഘടനകളും മറ്റും ലഹരിക്കെതിരെ നയരൂപീകരണം 

നടത്തുക, ലഹരിവിരുദ്ധ പ്രവര്‍ത്തന ത്തില്‍ സമൂഹത്തിലെ എല്ലാവരെയും പങ്കാളികളാക്കുക, യുവജനങ്ങളെ ശക്തീകരിക്കുക, ലഹരിയിലേക്ക് നീങ്ങാതിരിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ നടത്തുക തുടങ്ങിയ ഫലപ്രദമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണ്. ഓരോ വ്യക്തിയും ഈ പോരാട്ടത്തില്‍ പങ്കാളിയായി മാറണം. സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണം.


ഡ്രഗ്സ് ആന്‍റ് ക്രൈം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഓഫീസ് വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് പ്രകാരം 36.3 ദശലക്ഷത്തിലധികം ആളുകള്‍ മയക്കുമരുന്നു ഉപയോഗവൈകല്യങ്ങള്‍ അനുഭവിക്കുന്നു. ഏകദേശം 200 ദശലക്ഷം പേര്‍ നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു. ഓരോവര്‍ഷവും ഏകദേശം 2 ലക്ഷം പേര്‍ ലഹരിയുടെ അനധികൃത കടത്ത് കൈകാര്യം ചെയ്യുന്നുണ്ട്. 275 ദശലക്ഷത്തിലേറെ ആളുകള്‍ മയക്കുമരുന്നിന് അടിമപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


ലോകവ്യാപകമായി പ്രതിവര്‍ഷം അമ്പതിനായിരം കോടി ഡോളറിന്‍റെ മയക്കുമരുന്നു വ്യാപാരമാണ് നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ആയുധ വ്യാപാരം കഴിഞ്ഞാല്‍ രണ്ടാംസ്ഥാനമാണ് മയക്കുമരുന്നു വ്യാപാരത്തിനുള്ളത്. എല്ലാ മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ദ്ധിച്ചുവരികയാണ്. ലോകമ്പൊടുമുള്ള മയക്കുമരുന്നു ദുരുപയോഗഭീഷണിയുടെ തോത് പ്രതിഫലിപ്പിക്കുന്നതാണ് കണക്കുകള്‍.

ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹഹരിവസ്തുക്കള്‍ക്ക് പിറകെ പോകുന്നത്. അറിയാനുള്ള ആകംക്ഷയില്‍ ലഹരി ഉപയോഗിച്ചുതുടങ്ങുന്നവര്‍ ക്രമേണ അതിന് അടിമപ്പെടുന്നു. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് മയക്കുമരുന്നു ആസക്തി. ചിന്തകളെ (Thought / Cognition), പെരുമാറ്റത്തെ (behavior), ഇന്ദ്രീയാനുഭൂതികളെ (Sensory perceptions), വികാരങ്ങളെ (moods) എല്ലാം ലഹരിയാസക്തി ബാധിക്കുന്നു. 


സര്‍വനാശത്തിലേക്കാണ് ലഹരി വഴി തുറക്കുന്നത്. ഒറ്റത്തവണ ഉപയോഗം മതി. തീര്‍ന്നു ജീവിതം. എലിക്കെണിപോലെയാണിത്. "പെട്ടാല്‍ പെട്ടു, പിന്നെ രക്ഷയില്ല" എന്നോര്‍ക്കുക. ലഹരി യില്‍നിന്ന് ബോധപൂര്‍വ്വം അകന്നുനില്‍ക്കുക. മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുക. അനുദിനം വിശാലമാകുകയാണ് ലഹരിയുടെ ലോകം.


പുതിയ ഉല്പന്നങ്ങളും പുത്തന്‍ മാര്‍ഗ്ഗങ്ങളുമായി ലഹരി നമ്മെ ചുറ്റിപ്പിടിക്കുന്നു. കടലും കരയും ആകാശവും ഒരുപോലെ ഉപയോഗിച്ചാണ് ലഹരിക്കടത്ത്. ആള്‍ത്തിരക്കിനിടയില്‍ മറഞ്ഞിരുന്ന് മരണത്തിന്‍റെ വ്യാപാരികളായി ലഹരിവില്പനക്കാര്‍ എത്തുന്നു. അവരുടെ തായ്‌വേരുകള്‍ അറുത്തുമാറ്റുവാനും ലഹരിയുടെ കുത്തൊഴുക്കിനെ പ്രതിരോധിക്കാനും ഓരോ മനുഷ്യസ്നേഹിക്കും കടമയുണ്ട്, ഉത്തരവാദിത്വമുണ്ട്.

കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിയുടെ ഉപയോഗം. വ്യക്തി-കുടുംബ-സാമൂഹ്യ തലങ്ങളിലെല്ലാം ഗുരുതരമായ  പ്രത്യാഘാതം സൃഷ്ടിക്കുകയാണ് ലഹരികള്‍. ഇതിനെതിരെ സംഘടിതമായ ചെറുത്തുനില്‍പ്പ് അനിവാര്യമാണ്.

സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ സര്‍ക്കാരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളും മതങ്ങളും ഒറ്റക്കെട്ടായി രംഗത്ത് വരിക. ഇനിയാരും ലഹരി യുടെ വഴികള്‍ തേടാതിരിക്കാനുള്ള നിതാന്തപരിശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാകണം.

മയക്കുമരുന്നു ഉപയോഗം ഇല്ലാത്ത ഒരു അന്താരാഷ്ട്ര സമൂഹം എന്ന ലക്ഷ്യം സുരക്ഷിതമാക്കുന്നതിനുള്ള ധീരമായ പ്രവര്‍ത്തനത്തിന് നമുക്ക് ഒന്നിച്ച് അണിചേരാം. നേതൃത്വം നല്കാം (8075789768)

-അഡ്വ. ചാര്‍ളി പോള്‍ (ജനറല്‍ സെക്രട്ടറി, കേരള മദ്യവിരുദ്ധ ഏകോപന സമിതി)   

Advertisment