മനുഷ്യന്‍ നിര്‍മിച്ചവയും പ്രകൃതി തീര്‍ത്തവയുമായി ലോകത്ത് കാഴ്ചകള്‍ അനവധിയാണ്. അവയില്‍ അവിശ്വസനീയമായവ മനസ്സുകളില്‍ അത്ഭുതമായി മാറും. പിന്നീട് എപ്പോഴോ ദൈവീകമാകും.
ഒഡിഷയിലെ മനുഷ്യനിര്‍മിതികള്‍ കാഴ്ചക്കാരനെ അമ്പരപ്പിക്കുന്നവയാണ്. കണ്ണുകളില്‍ അവ അത്ഭുങ്ങളായി മാറുമ്പോള്‍, അവ തീര്‍ത്ത ശിൽപ്പങ്ങളും ദൈവത്തോടൊപ്പമാണ്.
ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് ട്രെയിന്‍. വൈകീട്ട് 4.55ന് തിരുവനന്തപുരം സെൻട്രലില്‍നിന്ന് ഭുവനേശ്വര്‍ വഴി ഷാലിമാറിനാണ് ട്രെയിന്‍. ഒഡിഷയിലെ യാത്രക്കായി റോയല്‍ ബ്രദേഴ്‌സ് ആപ്പ് വഴി മൂന്ന് ദിവസത്തേക്ക് സ്‌കൂട്ടറും ബുക്ക് ചെയ്യാം.
ഒട്രിയിൽനിന്ന് ഒഡിഷയിലേക്കുള്ള പരിവർത്തനം
പ്രാചീന കാലത്തെ ഒട്രി, പില്‍ക്കാലത്ത് ഒറീസ എന്ന പേരിലറിയപ്പെട്ട സംസ്ഥാനം. സാസ്‌കാരിക പൈതൃകം ഊട്ടിയുറപ്പിച്ച് ഒഡിഷ ആയിരിക്കുന്നു. ഒട്ടനവധി സാമ്രാജ്യങ്ങളുടെ വാഴ്ചകളും താഴ്ചകളും കണ്ട ഭൂമിക. ഒരു ഭാഗം കടലും മറുവശം കാടുമായി ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു.
പട്ടിക ജാതി-പട്ടിക വര്‍ഗക്കാരായിരുന്നു കൂടുതലും. അനവധി മതങ്ങള്‍ കടന്നുപോയ രൂപരേഖകള്‍ ജനങ്ങളെ പല വിഭാഗങ്ങളായി കേന്ദ്രീകരിപ്പിച്ചിരിക്കുന്നു. ഗുഹാമുഖം തുരന്നെടുത്ത ജൈന മതത്തിലെ ഉദയഗിരി കാണ്ഡഗിരി ഗുഹകളും കലിങ്ക യുദ്ധം അവസാനിപ്പിച്ച ദൗളിയിലെ ബുദ്ധന്‍റെ ഓര്‍മകളും ഒന്നാം നൂറ്റാണ്ട് മുതലുള്ള മഹാക്ഷേത്രങ്ങളും.
കട്ടക്കായിരുന്നു ആദ്യ തലസ്ഥാനം. പിന്നീട് ഭുവനേശ്വറിലേക്ക് മാറ്റി. തെക്ക് ബംഗാള്‍, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, കിഴക്ക് ബംഗാള്‍ ഉള്‍ക്കടലും അതിർത്തി പങ്കിടുന്നു. മനോഹരമായ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്ന ഭുവനേനേശ്വര്‍, ടെമ്പിള്‍ സിറ്റി ഓഫ് ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്.
കൊണാര്‍ക്ക്, പുരി ജഗന്നാഥ ക്ഷേത്രം, ലിങ്ക രാജ ക്ഷേത്രം, ബൃഹദേശ്വര ക്ഷേത്രം, കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകമായ ചിലിക്കയും കലിങ്ക യുദ്ധത്തിന്‍റെ സ്മരണകള്‍ നിലനില്‍ക്കുന്ന ദൗളിയും ഇവിടെ വന്നാൽ സന്ദർശിക്കണം.