മുംബൈ: രഞ്ജി ട്രോഫിയില്‍ ഉജ്ജ്വല ഫോം തുടരുന്ന തമിഴ്‌നാട് താരം വാഷിംഗ്ടണ്‍ സുന്ദറിനെ, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പിച്ചിരുന്നു.
ഇതാണ് ടീമില്‍ ഒരു അധിക സ്പിന്നറെ കൂടി ഉള്‍പ്പെടുത്താന്‍ ടീം തീരുമാനിച്ചത്. മികച്ച രീതിയില്‍ ബാറ്റേന്താന്‍ കഴിയുന്നതും സുന്ദറിന് അനകൂലമായി.
രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ തമിഴ്‌നാടിനു വേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ 269 പന്തില്‍ 152 റണ്‍സ് സുന്ദര്‍ നേടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഡല്‍ഹിയുടെ രണ്ട് വിക്കറ്റുകളും താരം വീഴ്ത്തി.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള സാധ്യതകള്‍ സജീവമാക്കാനും അടുത്ത മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വിജയിച്ചേ മതിയാകൂ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടം 24 മുതല്‍ 28 വരെയും, മൂന്നാമത്തേത് നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയും നടക്കും.
ഇന്ത്യന്‍ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, ധ്രുവ് ജുറൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, വാഷിംഗ്ടൺ സുന്ദർ.