ന്യൂഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് തന്റെ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചെന്ന് സൂചന. പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം മത്സരത്തിലെ ഫൈനല്‍ പോരാട്ടത്തിന് തൊട്ടുമുമ്പ് 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് താന്‍ വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചത്. ഈ തീരുമാനം താരം പിന്‍വലിച്ചതായാണ് സൂചന.
"ഒരുപക്ഷേ വ്യത്യസ്‌ത സാഹചര്യങ്ങളിൽ, 2032 വരെ ഞാൻ കളിക്കുന്നത് കാണാൻ കഴിയും. കാരണം എന്നിലെ പോരാട്ടവും എന്നിലെ ഗുസ്തിയും എല്ലായ്‌പ്പോഴും ഉണ്ടാകും. ഭാവി എന്തായിരിക്കുമെന്നും അടുത്ത യാത്രയിൽ എന്നെ കാത്തിരിക്കുന്നത് എന്താണെന്നും എനിക്ക് പ്രവചിക്കാൻ കഴിയില്ല. പക്ഷേ ഞാൻ ഞാൻ വിശ്വസിക്കുന്ന കാര്യത്തിനും ശരിയായ കാര്യത്തിനും വേണ്ടി ഞാൻ എപ്പോഴും പോരാടുമെന്ന് എനിക്ക് ഉറപ്പുണ്ട്," താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഈ പരാമര്‍ശമാണ് വിനേഷ് വിരമിക്കല്‍ പിന്‍വലിച്ചതായുള്ള സൂചന ശക്തമാക്കുന്നത്.സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ തന്റെ കായികജീവിതത്തിലെ യാത്രയെക്കുറിച്ച് താരം വിശദീകരിച്ചിരുന്നു.
മാതാപിതാക്കളുടെ സ്വപ്‌നങ്ങളും, കഷ്ടപ്പാടുമടക്കം അവര്‍ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. തൻ്റെ കരിയറിൽ നൽകിയ അചഞ്ചലമായ പിന്തുണക്ക് ഭർത്താവ് സോംവിറിനും വിനേഷ് നന്ദി പറഞ്ഞു. പാരീസ് ഒളിമ്പിക്സിൽ ഐഒഎ നിയമിച്ച ചീഫ് മെഡിക്കൽ ഓഫീസർ ദിൻഷോ പാഡിവാല ഉൾപ്പെടെയുള്ള തൻ്റെ സപ്പോർട്ട് സ്റ്റാഫിനോട് നന്ദി അറിയിക്കാനും 29 കാരിയായ താരം മറന്നില്ല.