മിലാൻ: ഇറ്റാലിയൻ ഫുട്ബാൾ ഇതിഹാസം സാൽവതോർ ഷില്ലാച്ചി (59) അന്തരിച്ചു. ‘ടോട്ടോ’ എന്ന വിളിപ്പേരുള്ള ഷില്ലാച്ചി അർബുദ ബാധിതനായി മിലാനിലെ പലെർമോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങുന്നത്.
1990 ഫുട്ബാൾ ലോകകപ്പിലൂടെയാണ് താരം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ആ ലോകകപ്പിൽ ആറു ഗോളുകൾ നേടി ടോപ് സ്കോററായി, മികച്ച താരത്തിനുള്ള ഗോൾഡന്‍ ബൂട്ടും കരസ്ഥമാക്കി. ഇറ്റലിയെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു.
അർജന്‍റൈൻ ഇതിഹാസം ഡീഗോ മറഡോണ, ജർമനിയുടെ ലോതർ മത്തേയസ് എന്നിവരെ മറികടന്നാണ് ഷില്ലാച്ചി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 1999ലാണ് പ്രഫഷനൽ ഫുട്ബാളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ഇറ്റലിക്കാരുടെയും കായിക പ്രേമികളുടെയും ഹൃദയത്തിൽ കുടിയേറിയ ഒരു ഫുട്ബാൾ ഇതിഹാസം നമ്മെ വിട്ടുപോയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി എക്സിൽ പോസ്റ്റ് ചെയ്തു.