Advertisment

ലോക ചെസ് ഒളിംപ്യാഡിൽ ഇരട്ട സ്വർണം നേടി ഇന്ത്യയുടെ മിന്നും പ്രകടനം; ഓപ്പൺ-വനിതാ വിഭാഗങ്ങളിൽ ചരിത്ര നേട്ടം

New Update
V

ഹംഗറി: ഇരട്ട സ്വർണ നേട്ടവുമായി ലോക ചെസ് ഒളിംപ്യാഡിൽ തിളങ്ങി ഇന്ത്യ. ഓപ്പൺ-വനിതാ വിഭാഗങ്ങളിലെ മത്സരത്തിലാണ് ഇന്ത്യയുടെ ചരിത്ര നേട്ടം. ആവേശപ്പോരാട്ടത്തിലെ അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ചാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ ചാംപ്യൻഷിപ്പ് നേടിയത്.

Advertisment

പിന്നാലെ നടന്ന വനിതാ വിഭാഗ മൽസരത്തിൽ അവസാന റൗണ്ടിൽ അസർബൈജാനെ തോൽപ്പിച്ചും ഇന്ത്യ സുവർണ നേട്ടം ആവർത്തിച്ചു. ഓപ്പൺ വിഭാഗത്തിൽ നേരത്തെ തന്നെ ചരിത്രനേട്ടത്തിൻ്റെ വക്കിലായിരുന്നു ഇന്ത്യ, ലോക മൂന്നാം നമ്പർ താരം അർജുൻ എരിഗാസി സ്ലൊവേനിയൻ താരം യാൻ സുബെൽജിനെ തോൽപ്പിച്ചതോടെ സ്വർണം ഉറപ്പാക്കി.

പിന്നീട് ഡി.ഗുകേഷ് വ്ലാഡിമിർ ഫെഡോസീവിനെതിരെയും, ആർ. പ്രഗ്നാനന്ദ ആൻ്റൺ ഡെംചെങ്കോയ്ക്കെതിരെയും നേടിയ വിജയങ്ങൾ ഇന്ത്യയുടെ ചരിത്രക്കുതിപ്പിൽ നിർണായകമായി.

വനിതാ വിഭാഗത്തിൽ അസർബൈജാനെതിരെ 3.5– 0.5 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. വനിതകളിൽ ഡി.ഹരിക, വന്തിക, ദിവ്യ ദേശ്മുഖ് എന്നിവർ ജയിച്ചു കയറിയപ്പോൾ, ആർ.വൈശാലി സമനില പിടിച്ചു. എട്ടു വിജയങ്ങളുമായി ഓപ്പൺ വിഭാഗത്തിൽ കുതിച്ച ഇന്ത്യ, ചാംപ്യൻമാരായ ഉസ്ബെക്കിസ്ഥാനോടാണ് ആദ്യമായി സമനില വഴങ്ങിയത്.

തുടർന്ന് യുഎസിനെ അട്ടിമറിച്ച് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. ഒടുവിൽ സ്ലൊവേനിയയെ തോൽപ്പിച്ച് ചരിത്രനേട്ടവും സ്വന്തമാക്കി. 2022, 2014 ചെസ് ഒളിംപ്യാഡുകളിൽ സ്വന്തമാക്കിയ വെങ്കലമായിരുന്നു ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

 

 

 

Advertisment