ബംഗളൂരു: ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ഇന്ത്യ ഡി ടീമില്‍ അവസരം ലഭിച്ച സഞ്ജു ആറ് പന്തിൽ ഒരു ഫോർ ഉൾപ്പെടെ അഞ്ച് റണ്‍സ് എടുത്ത് പുറത്തായി.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഉള്‍പ്പടെയുള്ള മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യ ഡി 26 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് നേടിയിട്ടുണ്ട്.
67 പന്തില്‍ ആറു ഫോര്‍ സഹിതം 40 റണ്‍സുമായി ക്രീസിലുള്ള ദേവ്ദത്ത് പടിക്കലിലാണ് ടീമിന്റെ പ്രതീക്ഷ. 22 റണ്‍സുമായി ഭുയിയാണ് ദേവ്ദത്തിന്റെ കൂട്ട്. ഏഴ് പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യര്‍ റണ്‍സ് ഒന്നും എടുക്കാതെ മടങ്ങി.
ഇന്ത്യ എയ്ക്കായി ഖലീല്‍ അഹമ്മദ്, ആക്വിബ് ഖാന്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.നേരത്തേ, ഇന്ത്യ എ ഒന്നാം ഇന്നിങ്‌സില്‍ 84.3 ഓവറില്‍ 290 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ഷംസ് മുളാനിയാണ് ടോപ് സ്‌കോറര്‍.
മുളാനി 187 പന്തില്‍ 89 റണ്‍സെടുത്ത് പുറത്തായി. തനുഷ് കൊട്ടിയന്‍ 53 റണ്‍സ് എടുത്തു.റിയാന്‍ പരാഗ് (37), തിലക് വര്‍മ (10), ശാശ്വത് റാവത്ത് (15), കുമാര്‍ കുശാഗ്ര (28) എന്നിങ്ങനെയാണ് മറ്റു പ്രധാന താരങ്ങളുടെ പ്രകടനം. ഖലീല്‍ അഹമ്മദ് 15 പന്തില്‍ മൂന്നു ഫോര്‍ സഹിതം 16 റണ്‍സുമായി പുറത്താകാതെ നിന്നു.