പൂന: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യയ്ക്ക് തകർച്ച. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 259 റൺസിനെതിരേ ഇന്ത്യ 156 റൺസിനു പുറത്തായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്നറാണ് ഇന്ത്യയെ തകര്‍ത്തത്.
കോഹ്ലിയും രോഹിതുമടക്കമുള്ള മുൻനിര ബാറ്റർമാർ പരാജയമായതോടെയാണ് ഇന്ത്യ തകർച്ചയെ നേരിട്ടത്. 38 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശുഭ്മന്‍ ഗില്‍ (30), യശസ്വി ജയ്സ്വാള്‍ (30), ഋഷഭ് പന്ത് (18), വാഷിംഗ്ടൺ സുന്ദർ (പുറത്താകാതെ 18), സർഫറാസ് ഖാൻ (11) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
ഒന്നിന് 16 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ശുഭ്മൻ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 30 റൺസെടുത്ത ഗിൽ സാന്റ്നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
പിന്നാലെയെത്തിയ ആര്. അശ്വിന് (നാല്) അഞ്ചു പന്ത് മാത്രമായിരുന്നു ആയുസ്. രവീന്ദ്ര ജഡേജ - വാഷിംഗ്ടണ്‍ സുന്ദർ സഖ്യം സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും 136 റൺസിൽ നില്‍ക്കെ ജഡേജയെ വിക്കറ്റിനു മുന്നിൽ കുടുക്കി സാന്റ്നർ വീണ്ടും വില്ലനായി.
19.3 ഓവറിൽ 53 റൺസ് മാത്രം വഴങ്ങിയാണ് സാന്റ്നർ ഏഴുവിക്കറ്റ് വീഴ്ത്തിയത്. ഗ്ലെൻ ഫിലിപ്സ് രണ്ടും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 85 റൺസെടുത്തിട്ടുണ്ട്. 37 റൺസുമായി നായകൻ ടോം ലാഥമും ഏഴു റൺസുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിൽ.
17 റൺസെടുത്ത ഡെവൺ കോൺവേയുടെയും 23 റൺസെടുത്ത വിൽ യംഗുമാണ് പുറത്തായത്. വാഷിംഗ്ടൺ സുന്ദറും ആർ. അശ്വിനും വിക്കറ്റുകൾ പങ്കിട്ടു. കിവീസിന് നിലവിൽ 188 റൺസിന്റെ ആകെ ലീഡുണ്ട്.