മസ്കത്ത്: എമർജിങ് ഏഷ്യകപ്പിൽ തുടർച്ചയായി രണ്ടാം ജയം നേടി ഇന്ത്യ എ ടീം. യു.എ.ഇയെ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ യുവനിര തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.എ.ഇ 16.5 ഓവറിൽ 107 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഓപണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് (24 പന്തിൽ 58) ഇന്നിങ്സാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. നാല് സിക്സും ആറ് ഫോറും പറത്തിയ അഭിഷേക് 20 പന്തിലാണ് അർധസെഞ്ച്വറി പൂർത്തിയാക്കിയാക്കിയത്.
ക്യാപ്റ്റൻ തിലക് വർമ 21 ഉം പ്രഭ്സിംറാൻ എട്ടും റൺസെടുത്ത് പുറത്തായി. നേഹൽ വധേര (6), ആയുഷ് ബദോനി (12) എന്നിവർ പുറത്താകാതെ നിന്നു.
നേരത്തെ, നേരത്തെ രാഹുൽ ചോപ്രയുടെ (50) അർധസെഞ്ച്വറിയുടെ മികവിലാണ് യു.എ.ഇ പൊരുതാവുന്ന സ്കോറിലെത്തിയത്. നായകൻ ബാസിൽ ഹമീദും (22), ഓപണർ മായങ്ക് കുമാറും (10) മാത്രമാണ് മറ്റ് രണ്ടക്കം കടന്ന ബാറ്റർമാർ. ഇന്ത്യക്ക് വേണ്ടി റാസിഖ് സലാം മൂന്ന് വിക്കറ്റ് വീഴ്ത്തി.
ആദ്യ മത്സരത്തിൽ പാകിസ്താൻ എ ടീമിനെയും ഏഴു റൺസിന് തോൽപ്പിച്ചിരുന്നു ഇന്ത്യ എ ടീം. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിന് 183 റൺസെടുത്തപ്പോൾ പാകിസ്താന് നിശ്ചിത ഓവറിൽ 176 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.