കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ ജാഗ്രതയില്‍. മുന്‍കരുതലിന്റെ ഭാഗമായി ബംഗാൾ-കേരള രഞ്ജി ട്രോഫി മത്സരം മാറ്റിവയ്ക്കാൻ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് (ബിസിസിഐ) അഭ്യർത്ഥിച്ചു.
ഒക്‌ടോബർ 24-ന് കൊൽക്കത്തയിൽ ദന ചുഴലിക്കാറ്റ് കര തൊടുമെന്നാണ് മുന്നറിയിപ്പ്. സ്‌കൂളുകൾക്കും കോളേജുകൾക്കും ഒക്ടോബർ 23 മുതൽ 26 വരെ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻകരുതലായി എട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് ബംഗാള്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, കനത്ത മഴ പെയ്യുമെന്നുമാണ് മുന്നറിയിപ്പ്.
26നാണ് കേരള-ബംഗാള്‍ രഞ്ജി ട്രോഫി മത്സരം ആരംഭിക്കേണ്ടിയിരുന്നത്. മത്സരം കല്യാണിയിൽ നിന്ന് സാൾട്ട് ലേക്കിലെ ജാദവ്പൂർ യൂണിവേഴ്‌സിറ്റി രണ്ടാം കാമ്പസ് ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മത്സരം മാറ്റിവയ്ക്കണമെന്നാണ് സിഎബിയുടെ ആവശ്യം.
സീനിയർ ബംഗാൾ, ബംഗാൾ അണ്ടർ 23 ടീമുകളുടെ ഹോം മത്സരങ്ങൾ മാറ്റിവയ്ക്കാൻ സിഎബി ബിസിസിഐ ഓണററി സെക്രട്ടറി ജയ് ഷായ്ക്ക് കത്തയച്ചുവെന്ന് സിഎബി പ്രസ്താവനയിലൂടെ അറിയിച്ചു.