മുംബൈ: രഞ്ജി ട്രോഫിയിലെ മുംബൈ ടീമില്‍ നിന്ന് പൃഥി ഷായെ ഒഴിവാക്കി. ഫിറ്റ്‌നസ് ഇല്ലായ്മയും, അച്ചടക്കലംഘനവുമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ മനോഭാവത്തില്‍ പരിശീലകര്‍ തൃപ്തരല്ലെന്നാണ് വിവരം.
സഞ്ജയ് പാട്ടീൽ (ചെയർമാൻ), രവി താക്കർ, ജീതേന്ദ്ര താക്കറെ, കിരൺ പൊവാർ, വിക്രാന്ത് യെലിഗെതി എന്നിവരടങ്ങുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സെലക്ഷൻ കമ്മിറ്റിയാണ് രഞ്ജി ട്രോഫിയിലെ അടുത്ത മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ പൃഥി ഷായെ ഉള്‍പ്പെടുത്തുമോയെന്നും വ്യക്തമല്ല.
ഷായുടെ അച്ചടക്കമില്ലായ്മ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് വലിയ തലവേദനയായി മാറിയെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. രഞ്ജി ട്രോഫി ടീമിൽ നിന്ന് ഷായെ ഒഴിവാക്കി പാഠം പഠിപ്പിക്കാനാണ് സെലക്ടർമാരും ടീം മാനേജ്‌മെൻ്റും നോക്കുന്നത്.
നെറ്റ് സെഷനുകളിൽ വൈകി റിപ്പോർട്ട് ചെയ്യുന്നത് ഷായുടെ കാര്യത്തിൽ ടീം മാനേജ്‌മെൻ്റിൻ്റെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ്. നെറ്റ് സെഷനുകൾ അദ്ദേഹം ഗൗരവമായി എടുക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ക്യാപ്റ്റൻ അജിങ്ക്യ രഹാനെ തുടങ്ങിയ മുതിർന്ന ക്രിക്കറ്റ് താരങ്ങൾ പരിശീലന സെഷനുകളുടെ കാര്യത്തിൽ സ്ഥിരത പുലർത്തുമ്പോഴാണ് പൃഥി ഷാ ഇക്കാര്യത്തില്‍ വിമുഖത പുലര്‍ത്തുന്നത്.