ജിദ്ദ: കൊൽക്കത്തയിൽ നിന്ന് മദീനയിലെ പ്രിൻസ് മുഹമ്മദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഫ്‌ളൈ അദീലിന്റെ F3 6047 ഹജ്ജ് വിമാനം യാത്രക്കാരിയായ ഹജ്ജ് തീർത്ഥാടകയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ റിയാദ് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. ഗുരുതരമായ നിലയിൽ ശ്വാസ തടസ്സം ഉണ്ടായതിനെ തുടന്ന് തീർത്ഥാടകരായ യാത്രക്കാരിൽ ഒരാളായ ബിഹാർ സ്വദേശിനി മുഅമിന ഖാതൂൻ (69) എന്ന ഹജ്ജ് തീർത്ഥാടകയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വഴിമധ്യേയുള്ള റിയാദിലെ എമർജസി ലാൻഡിംഗ്. റിയാദ് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് മുഹമ്മദ് സദറുൽ ഹഖ്, മകൻ മകനുമൊപ്പം മെയ് 12ന് ഞായറാഴ്ച കൊൽക്കത്തയിൽ നിന്ന് മദീനയിലേക്കുള്ള വിമാനത്തിൽ പുറപ്പെട്ടതായിരുന്നു വിശുദ്ധ ഹജ്ജ് എന്ന ആഗ്രഹ പൂർത്തീകരണത്തിനായുള്ള വഴിമധ്യേ പരലോകം പൂകിയ മുഅമിന ഹജ്ജുമ്മ. അനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച റിയാദിൽ ഖബറടക്കി.
യാത്ര ആരംഭിച്ച് അൽപസമയം കഴിഞ്ഞപ്പോൾ മുഅമിനയ്ക് ശാരീരിക വൈഷമ്യങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ശാരീരികാവസ്ഥ പിന്നെയും വഷളാവുന്ന സ്ഥിതി വന്നപ്പോൾ വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ അനിവാര്യമാണെന്ന ഉപദേശത്തെ തുടർന്ന് റിയാദിൽ അടിയന്തിര ലാൻഡിംഗ് നടത്താൻ ക്യാപ്റ്റൻ അനുമതി നേടുകയുമായിരുന്നു.
വിമാനത്തിൽ നിന്ന് വന്ന യാത്രക്കാരിയുടെ രോഗവിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമാനം ലാൻഡ് ചെയ്ത ഉടനെ രോഗിയെ റിയാദിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിൽ സജ്ജമാകുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ തൊട്ടടുത്തുള്ള അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ഉടനെ ഇവരെ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ അന്ത്യശ്വാസം വലിക്കുകയായിരുന്നു.
ആകസ്മികമായ സാഹചര്യത്തിൽ വിമാന ജീവനക്കാരും വിമാനത്താവള അധികൃതരും എംബസിയും സാമൂഹിക പ്രവർത്തകരും നൽകിയ സഹായങ്ങൾക്കും ആശ്വാസ നടപടികൾക്കും മുഅമിന ഹജ്ജുമ്മയുടെ ഭർത്താവും മകനും. അനന്തര നടപടികൾക്കും മറ്റുമായി റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാട് രംഗത്തുണ്ടായിരുന്നു.
വിശുദ്ധ ഹജ്ജ് അനശ്വരമായ അഭിലാഷമായി ആത്മാവിൽ ചേർത്തുവെച്ച ഹജ്ജുമ്മയുടെ ഭർത്താവും മകനും പിന്നീട് മദീനയിലേക്കുള്ള പാതയിൽ യാത്ര തുടർന്നു.