അബുദാബി : യുഎഇയിൽ സോഷ്യൽ മീഡിയ ഗെയിം കളിക്കാർക്ക് പിടി വീണേക്കും. ജനപ്രീതിയാർജ്ജിച്ച സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക് ഉപയോഗിച്ചുകൊണ്ട് സാധാരണ ആളുകൾ, സ്വയം പ്രഖ്യാപിത ഇൻഫ്ലൂവൻസർമാർ, കച്ചവടക്കാർ, ജോലിക്കാർ എല്ലാവരും ചേർന്നുകൊണ്ട് ചൂതാട്ടം പോലുള്ള ഗെയിമുകളും അതിന്റെ പേരിൽ സമ്മാനങ്ങളും ഏർപ്പെടുത്തി നിരവധി ആളുകളുടെ പണം തട്ടിയെടുക്കുന്നു എന്ന ആരോപണം ശക്തമാണ്.
ദിനംപ്രതി നൂറുകണക്കിന് കേസുകളാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അബുദാബിയിൽ ഇക്കഴിഞ്ഞ ജനുവരി ഒന്നിന് രൂപം കൊണ്ട ജി.സി.ജി.ആർ.എ (ജനറൽ കൊമേഴ്‌സ്യൽ ഗേമിങ് റെഗുലേറ്ററി അതോറിറ്റി) യുടെ കീഴിൽ ഈ ഗെയിമുകളെ കുറിച്ച് അന്വേഷിച്ചുകൊണ്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുയാണ്.
കൂടാതെ സമൂഹത്തിൽ നന്മ ആഗ്രഹിക്കുന്ന ചില സാമൂഹ്യപ്രവർത്തകരും ഈ ഗെയിം കളിക്കാർക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടാൽ ആറു മാസം തടവും ലക്ഷങ്ങൾ പിഴയും നാട് കടത്തലും വിധി വരാവുന്ന കുറ്റകൃത്യങ്ങളാണ് മലയാളികളുടെ നേതൃത്വത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ടിക് ടോക്കിനെ സംബന്ധിച്ചിടത്തോളം ചൈന സർക്കാരിന്റെ ഭാഗമാണ് . അവർക്കും പണം ലഭിക്കുന്നുമുണ്ട്. കൂടാതെ റീൽസിലും ഷോർട്ട്സിലും യൂട്യുബിലും ഒട്ടനവധി ആഭാസങ്ങളാണ് ദിവസവും രാത്രികളിൽ ലൈവായും അല്ലാതെയും നടന്നു കൊണ്ടിരിക്കുന്നത്.
മസാജ് സെന്റർ നടത്തിപ്പുകാരും, വേശ്യാലയം നടത്തിപ്പുകാരും ഈ പ്ലാറ്റ് ഫോമുകൾ അവരുടെ മാർക്കറ്റിംഗ് മീഡിയകൾ ആയി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇൻഫ്ളുവന്‍സര്‍മാര്‍ എന്ന പേരിൽ ഇക്കൂട്ടർ കാണിച്ചുകൂട്ടുന്ന പേക്കൂത്തുകളും അനാവശ്യ പദ പ്രയോഗങ്ങളും തെറികളും ഈ രാജ്യത്ത് താമസിക്കുന്ന മറ്റുള്ള മലയാളികൾക്ക് വരെ നാണക്കേട് വരുത്തിവെക്കുന്ന വിധത്തിലാണ് .
കൂടാതെ മുൻസിപ്പാലിറ്റി അംഗീകാരമില്ലാത്ത സ്കിൻ ക്രീമുകളും, എനർജി മരുന്നുകളും ഒക്കെ ഇക്കൂട്ടർ സോഷ്യൽ മീഡിയയിലൂടെ വിൽക്കുന്നുണ്ട്.
ഇത്തരം സംഭവങ്ങളിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അവർക്കെതിരെയും അടുത്തുതന്നെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സാധ്യതയുണ്ട്. ഈ സോഷ്യൽ മീഡിയക്കാർ തമ്മിലുള്ള വഴക്കുകളിലും പാരകളിലും അകപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വരെയുണ്ട്.
ഇത്തരം എല്ലാ പ്ലാറ്റുഫോമുകളും അധികൃതർ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രവാസികളെ സംബന്ധിച്ച് അന്നം തരുന്ന നാട്ടിൽ വെച്ച് മറ്റുള്ളവർക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഇത്തരം കളികൾ കളിക്കരുത് എന്നാണ് ഇവിടുത്തെ സംഘടനാ ഭാരവാഹികൾ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.
ലേഖകന്‍: ഇസ്മായിൽ ഹസൻ [അബുദാബി]