ന്യൂയോർക്ക് :യൂറോപ്പിൽ റഷ്യയുമായി കരയുദ്ധം ഉണ്ടായാൽ നേരിടാൻ സഖ്യസേനകളെ തയാറാക്കുന്ന നടപടികൾ നേറ്റോ ആരംഭിച്ചു. അടുത്ത 20 വർഷത്തിനുള്ളിൽ അത്തരമൊരു യുദ്ധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അതിനു സജജമാകണമെന്നും നേറ്റോ നേതാക്കൾ അംഗ രാഷ്ട്രങ്ങളോടു പറഞ്ഞിരുന്നു.അമേരിക്കൻ സേനയ്ക്കു പങ്കു ചേരാനുള്ള സൗകര്യവും നേറ്റോ ഒരുക്കുന്നുണ്ട്. അതിവേഗ പാതകളിൽ യുഎസ് സേനയ്ക്കു എത്തിച്ചേരാൻ കഴിയുന്ന റൂട്ടുകൾ നിശ്‌ചയിച്ചു.
അതിനു ശേഷം നിർദിഷ്ട റൂട്ടുകളിലൂടെ അവർക്കു യുദ്ധരംഗത്തേക്കു എത്താം. നെതെർലാൻഡ്സിലെ തുറമുഖങ്ങളിൽ ഇറങ്ങി ജർമ്മനി വഴി പോളണ്ടിലേക്കു ട്രെയിനിൽ പോവുക എന്നതാണ് അതിലൊന്ന്.ഏതെങ്കിലും നേറ്റോ സഖ്യരാഷ്ട്രത്തെ റഷ്യ ആക്രമിച്ചാൽ യുഎസ് സേനയെ റോട്ടർഡാമിലേക്കു വിളിച്ചു കിഴക്കോട്ടു നിയോഗിക്കുമെന്നാണ് 'ദ ടെലിഗ്രാഫ്' പറയുന്നത്.
നെതെർലാൻഡ്സിൽ റഷ്യൻ ആക്രമണം ഉണ്ടായാൽ യുഎസ് സേനയ്ക്കു ഇറങ്ങാനുള്ള മറ്റു സ്ഥലങ്ങൾ കൂടി ഒരുക്കുന്നുണ്ട്. ഇറ്റാലിയൻ തുറമുഖങ്ങളിൽ ഇറങ്ങി കരമാർഗം സ്ലോവേനിയയിലൂടെ കോയേഷ്യയിലേക്കു സഞ്ചരിച്ചു ഹങ്കറിയുടെ യുക്രൈൻ അതിർത്തിയിൽ എത്തുക എന്നതാണ് അതിലൊന്ന്. ഗ്രീസിലോ തുർക്കിയിലോ ഇറങ്ങി ബൾഗേറിയയും റൊമേനിയയും പിന്നിട്ടു കിഴക്കൻ യൂറോപ്പിൽ എത്തുക എന്ന നിർദേശവുമുണ്ട്.
യുഎസ് സേനയ്ക്കു ബാൾക്കൻ തുറമുഖങ്ങൾ, നോർവെ, സ്വീഡൻ, ഫിൻലണ്ട് എന്നിവിടങ്ങളിലും ഇറങ്ങാം.ലിത്വാനിയയിലെ വിൽനിയസിൽ കഴിഞ്ഞ വർഷം നടന്ന നേറ്റോ ഉച്ചകോടിയിൽ ഉണ്ടായ തീരുമാനം അനുസരിച്ചു 300,000 സൈനികരെ സുസജ്ജമാക്കി നിർത്താനുള്ള നടപടികൾ നേറ്റോ ആരംഭിച്ചിരുന്നു.
വടക്കൻ യൂറോപ്പിലെ തുറമുഖങ്ങൾ റഷ്യ തകർക്കാം എന്ന സാധ്യതയും കണക്കിലെടുത്തിട്ടുണ്ട്.റഷ്യൻ അതിർത്തിക്കുള്ളിൽ ആക്രമണം നടത്താൻ യുക്രൈന് ആയുധങ്ങൾ നൽകുന്ന യുഎസും ജർമനിയും അനുമതി നൽകിയതിനെ തുടർന്നു റഷ്യ രോഷം കൊണ്ടിട്ടുണ്ട്. പ്രസിഡന്റ് പുട്ടിന്റെ ഭാഷ തന്നെ അതോടെ പരുക്കനായി. അണ്വായുധം എടുത്തു പ്രയോഗിക്കാൻ മടിക്കില്ലെന്നു വരെ അദ്ദേഹം പറഞ്ഞു.