വാഷിംഗ്ടൺ: യുഎസ് നിവാസികളെ ഗോത്ര-വംശീയ അടിസ്ഥാനത്തിലുള്ള വിഭാഗങ്ങളായി തിരിക്കുന്നത് എങ്ങിനെയെന്ന ചട്ടങ്ങൾ 27 വർഷത്തിനു ശേഷം ബൈഡൻ-ഹാരിസ് ഭരണകൂടം പുതുക്കി. ഈ വിഷയത്തിൽ കൂടുതൽ കൃത്യത കൈവരിക്കാൻ മാറ്റങ്ങൾ ഉപകരിക്കുമെന്നു അധികൃതർ പറഞ്ഞു.
വംശീയ-ഗോത്ര ചോദ്യങ്ങൾ മുൻപ് പ്രത്യേകം പ്രത്യേകം ഫോമുകളിൽ രേഖപ്പെടുത്തണമായിരുന്നു. പുതുക്കിയ ചട്ടങ്ങൾ അനുസരിച്ചു ഒരൊറ്റ ചോദ്യം മാത്രമേയുള്ളൂ. കറുത്ത വർഗക്കാർ, അമേരിക്കൻ ഇന്ത്യൻ, ഹിസ്പാനിക് എന്നിങ്ങനെയുള്ള ഒരൊറ്റ ഉത്തരം.
മിഡിൽ ഈസ്റ്റേൺ, നോർത്ത് ആഫ്രിക്കൻ എന്നീ പുതിയ വിഭാഗങ്ങൾ കൂടി ചേർക്കും. നേരത്തെ വെള്ളക്കാരായി രേഖപ്പെടുത്തിയിരുന്ന ലെബനൻ, ഇറാഖ്, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ഇനി മിഡിൽ ഈസ്റ്റ് എന്ന വിശാല വിഭാഗത്തിൽ വരും. 2020 സെൻസസ് അനുസരിച്ചു ഈ വിഭാഗത്തിൽ 3.5 മില്യൺ ആളുകളുണ്ട്.
ഫെഡറൽ ഫോമുകളിൽ നിന്ന് നീഗ്രോ, ഫാർ ഈസ്റ്റ് എന്നീ വിശേഷണങ്ങൾ നീക്കും. 'ഭൂരിപക്ഷം' (majority), ന്യൂനപക്ഷം (minority) എന്നിവയും. അവയ്ക്കൊന്നും പ്രസക്തിയില്ലന്നാണ് നിഗമനം.
രണ്ടു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് വിദഗ്‌ധർ ചട്ടങ്ങൾ പൂർത്തിയാക്കിയത്. പുതിയ സംവിധാനം നടപ്പാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഫെഡറൽ ഏജൻസികൾക്ക് 18 മാസം അനുവദിച്ചിട്ടുണ്ട്.