കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ യുവ നടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷി മൊഴികും ലഭിച്ചതായി അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്ന നടിയുടെ മൊഴി ശരിവെക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബലാത്സംഗത്തിന് പിന്നാലെ പരാതിക്കാരി മാനസിക സംഘർഷത്തിന് ചികിത്സ തേടിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹരജിയിൽ ഹൈകോടതി വിധി വരുന്നതിന് പിന്നാലെ തുടർനടപടികളും കുറ്റപത്രവും നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി രംഗത്തുവന്നത്.
2016 ജനുവരി 28നാണ് സംഭവം നടന്നത് എന്നായിരുന്നു ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.