Advertisment

സിദ്ധാര്‍ത്ഥന്‍റെ മരണം ; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍, ഇരുവരും സസ്പെൻഷനിൽ തുടരും

New Update
sidharthan arif

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍. ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള 

Advertisment

സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ മാനേജിങ് കൗൺസിൽ നീക്കം നടത്തിയത്. 

ഇതേതുടര്‍ന്ന് ഭരണസമിതി യോഗത്തിന്‍റെ മിനിറ്റ്സ് ഗവർണർ മരവിപ്പിച്ചു. ഇതോടെ ഇരുവരും സസ്പെൻഷനിൽ തുടരും. മുൻ ഡീൻ എം.കെ.നാരായണൻ,മുൻ അസി. വാഡൻ ഡോ.കാന്തനാഥൻ എന്നിവരെ തിരിച്ചെടുത്ത് കോളേജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെൻ്റിൽ നിയമിക്കാനായിരുന്നു മാനേജിംഗ് കൗൺസിലിന്‍റെ തീരുമാനം

സിദ്ധാർത്ഥന്‍റെ മരണത്തിന് കാരണക്കാരായ കോളേജ് ഡീനിനേയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും യാതൊരു ശിക്ഷാ നടപടികളും കൂടാതെ  സർവീസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള  സർവകലാശാല ഭരണസമിതിയുടെ(മാനേജിങ് കൗൺസിൽ) തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നല്‍കിയിരുന്നു.

സിദ്ധാർത്ഥന്‍റെ  മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് ഹരിപ്രസാദിന്‍റെ  റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്റ് വാർഡനും കുറ്റക്കാരാണെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത റിപ്പോർട്ട്‌ പരിഗണിച്ച യൂണിവേഴ്സിറ്റി ഭരണസമിതി (മാനേജിങ് കൗൺസിൽ) ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ മറവിൽ യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ  തീരുമാനിക്കുകയായിരുന്നു.

Advertisment