പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ മല്‍സരം ബിജെപിക്ക് അത്ര സാധാരണം പോലെയല്ല. ഇത് വിജയ പ്രതീക്ഷ നല്‍കുന്ന മല്‍സരമാണ്. അതിനാല്‍ തന്നെ ബിജെപി ഈ തെരഞ്ഞെടുപ്പിനെ കാണുന്നത് ഗൗരവത്തോടെയാണ്.
വിജയത്തിന് സ്ഥാനാര്‍ഥി നിര്‍ണയം തന്നെയാകും ബിജെപിക്ക് നിര്‍ണായകമാകുക. സ്ഥാനാര്‍ഥി നിര്‍ണയവും പിന്നെ തോല്‍വിയുമെല്ലാം വിവാദമാകുന്നതാണ് ബിജെപിയുടെ ചരിത്രം.
ആ പതിവിന് ഇത്തവണ പാലക്കാട്ടും തെറ്റിയിട്ടില്ല. സി. കൃഷ്ണകുമാറിന് സാധ്യത കല്പിച്ചിരിക്കെ ശോഭാ സുരേന്ദ്രനുവേണ്ടി ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാഴ്ത്തി.
കണക്കുകൾ സർവത്ര അനുകൂലം
അതേസമയം സി. കൃഷ്ണകുമാറിനെയോ കെ സുരേന്ദ്രനെയോ മല്‍സരിപ്പിച്ചാല്‍ വിജയം ഉറപ്പാണെന്ന പൊതുവികാരം ബിജെപിയിലുണ്ട്.
ഇ. ശ്രീധരന്‍ മല്‍സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രീധരനോട് ഷാഫി വിജയിച്ചത് വെറും 3859 വോട്ടുകള്‍ക്കാണ്. ശ്രീധരന്‍റെ വിജയം തടയാന്‍ സിപിഎമ്മിന്‍റെ ഭാഗത്തുനിന്നും അന്ന് അയ്യായിരത്തോളം വോട്ടെങ്കിലും ഷാഫിക്ക് ലഭിച്ചുവെന്ന് കരുതുന്നവരുണ്ട്.
ചില അടിയൊഴുക്കുകള്‍ അന്ന് ബിജെപിയുടെ ഭാഗത്തും ഉണ്ടായിരുന്നു. ഇതെല്ലാം ഉണ്ടായിട്ടും ഷാഫിയുടെ ഭൂരിപക്ഷം 3859 -ല്‍ നിര്‍ത്താന്‍ കഴിഞ്ഞതാണ് ഇത്തവണ ഇവിടെ ബിജെപിയുടെ പ്രതീക്ഷ.
നാട്ടുകാരനായ സ്ഥാനാര്‍ഥി എന്നത് കൃഷ്ണകുമാറിന്‍റെ കാര്യത്തില്‍ ബിജെപിക്ക് ഗുണം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ തന്നെ മല്‍സരിച്ചാലും പ്രതീക്ഷ ശക്തമാണ്. പാര്‍ട്ടി തലത്തിലെ ഗ്രൂപ്പ് പോര് കെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥി ആയാല്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ആരാണ് സ്ഥാനാര്‍ഥി എന്ന ആകാംഷ ബിജെപിയില്‍ ശക്തമാണ്.
ശോഭയുടെ തോല്‍വി സുരേന്ദ്രനും തോല്‍വിയാകുമോ ?
ഒരിക്കല്‍ മല്‍സരിച്ച മണ്ഡലത്തില്‍ വീണ്ടും മല്‍സരിക്കാനിറങ്ങാത്തതാണ് ശോഭാ സുരേന്ദ്രന്‍റെ പ്രത്യേകത. മണ്ഡലം മാറി മാറി നിന്നാല്‍ അത് മല്‍സരിച്ച മണ്ഡലത്തിലെ സ്വീകാര്യതയെ ബാധിക്കില്ല. ഒരിടത്ത് ആവര്‍ത്തിച്ച് മല്‍സരിക്കുകയും ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്താല്‍ അത് സ്ഥാനാര്‍ഥിയുടെ ശക്തിപ്രകടനമായി കണക്കാക്കും.
പക്ഷേ ശോഭാ സുരേന്ദ്രന്‍ എല്ലായ്പോഴും മണ്ഡലം മാറി മല്‍സരിക്കുന്ന നേതാവാണ്. പുതുക്കാട്, ആറ്റിങ്ങല്‍, കഴക്കൂട്ടം, ആലപ്പുഴ എന്നിങ്ങനെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഭാഗ്യം പരീക്ഷിച്ചു.
ഇപ്പോള്‍ പാലക്കാട്ടേയ്ക്ക് ശോഭാ സുരേന്ദ്രനെ പരിഗണിക്കുമ്പോള്‍ അതില്‍ സംസ്ഥാന നേതൃത്വത്തിന് മറ്റൊരു വെല്ലുവിളികൂടിയുണ്ട്. ശോഭ തോറ്റാല്‍ തെരഞ്ഞെടുപ്പിനു ശേഷം തോല്‍വിയുടെ ഉത്തരവാദിത്വം കെ സുരേന്ദ്രന്‍റെ ചുമലില്‍ ചാരാന്‍ ശ്രമം ഉണ്ടാകും. ശോഭാ അനുകൂലികള്‍ അതിനുള്ള നീക്കങ്ങള്‍ നടത്തുമെന്ന ഭയം സുരേന്ദ്രന്‍ പക്ഷത്തിനുണ്ട്. ഇരുവരും ഏറെക്കാലമായി കടുത്ത ഭിന്നതയിലാണ്.