കോട്ടയം: മൂന്നു മിനിറ്റു കൊണ്ട് പത്തു ലക്ഷം രൂപ വരെ വായ്പ നല്‍കും.. ഓണ്‍ലൈന്‍ പണമിടപാട് ആപ്പുകള്‍ വീണ്ടും സജീവമാകുന്നു. സെക്യൂരിറ്റിയും ഈടും ഒന്നും നല്‍കാതെ വളരെ ലളിതാമായ നടപടികളിലൂടെ ലോണ്‍ ലഭിക്കുന്നു എന്നതാണ് ഇത്തരം ആപ്പുകളുടെ പ്രത്യേകത. മുന്‍പു ഓണ്‍ലൈനായി പണം കടമെടുത്തു തിരിച്ചടവു മുടങ്ങിയതോടെ ഭീഷണിപ്പെടുത്തുകയും ആത്മഹത്യക്കു വരെ കാരണമായിരുന്നു.
തുടര്‍ന്ന് ഇത്തരം ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ പണമിടപാട് തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ അതിനെ ചെറുക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക് നടപടി ആരംഭിച്ചിരുന്നു.
ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം അവതരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ആർ.ബി.ഐയുടെ തീരുമാനം. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനും നടപടികളൊരുക്കുന്നതിനും സമിതിയെ നിയോഗിച്ചിരുന്നു.
ഓണ്‍ലൈന്‍ ആപ്പുകളിലൂടെ തട്ടിപ്പ് കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. നമ്മള്‍ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നിരന്തരം ഓന്‍ലൈന്‍ പണമിടപാട് ആപ്പുകളുടെ പരസ്യം എത്താറുണ്ട്.
ചുരുങ്ങിയ സമയം കൊണ്ട് പത്തു ലക്ഷവും അഞ്ച് ലക്ഷവുമെല്ലാം ലോണ്‍ ലഭിക്കുകയും ബാങ്കുകളോ വട്ടിപ്പലിശക്കാരെയോ പോലെ ബുദ്ധിമുട്ടിക്കില്ലെന്നും കരുതിയാണ് പലരും ഓണ്‍ലൈന്‍ ആപ്പുകളിലൂടെ ലോണ്‍ എടുക്കുന്നത്. ഇടക്കു വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഇത്തരം ആപ്പുകളിലൂടെ പണം കടമെടുക്കുന്നവരുടെ എണ്ണം കുറഞ്ഞിരുന്നെങ്കില്‍ ഇന്ന് അതു വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. ഇതോടെയാണ് ഈ മേഖല കേന്ദ്രീകരിച്ചു തട്ടിപ്പുകളും വര്‍ധിച്ചത്.
ഇത്തരം ആപ്പുകളില്‍ സുരക്ഷിതമായത് ഏതെന്നു തിരിച്ചറിയാന്‍ സാധിക്കാത്തതാണ് തട്ടുകള്‍ വര്‍ധിക്കാന്‍ മറ്റൊരു കാരവും. ലോണ്‍ ലഭിക്കുമെന്നു കരുതി നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ പോലും ചോര്‍ത്തി മറ്റു തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.
അതില്‍ പ്രധാനമാണ് ഐഡന്റിറ്റി മോഷണം. ലോൺ എടുക്കാൻ ശ്രമിക്കുന്നവരുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ (പേര്, വിലാസം അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ പോലുള്ളവ) മോഷ്ടിക്കുകയും ഇത്തരം വിവരങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്യുതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പ് കൂടുതല്‍ സങ്കീര്‍ണ്ണവും കണ്ടുപിടിക്കാന്‍ പ്രയാസവുമാണ്. ആപ്പുകൾ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജമോ ഐഡന്റിറ്റി സൃഷ്ടിച്ചും തട്ടിപ്പ് നടക്കുന്നുണ്ട്.
ഇത്തരം ഐഡന്റിറ്റി ഉപയോഗിച്ച് പിന്നീട് ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, മറ്റ് ക്രെഡിറ്റ് ലൈനുകള്‍ എന്നിവ തുറക്കാന്‍ ഉപയോഗിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് വിദഗ്ധർ പറയുന്നു.
ഇത്തരം ആപ്പുകളിലൂടെ പണം കടമെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് 9497980900 വഴി വാട്‌സാപ്പിലൂടെ പരാതി നല്‍കാൻ സംസ്ഥാന സർക്കാർ സംവിധാനം ഒരുക്കിയിരുന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ നമ്പറിലൂടെ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നീ മാര്‍ഗങ്ങള്‍ വഴി പരാതി നല്‍കാൻ സാധിക്കും.