കണ്ണൂർ: എഡിഎം നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകികൊണ്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് കൈമാറിയതോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ പച്ചകള്ളമാണെന്ന് തെളിഞ്ഞു.
എഡിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ സദുദ്ദേശത്തോടെയെന്ന് പറഞ്ഞ് ദിവ്യക്ക് നാട്ടുകാരെ പറ്റിക്കാമെങ്കിലും സ്വന്തം മനസാക്ഷിക്ക് മുന്നിൽ മാപ്പ് ഇല്ല. ദിവ്യ പടച്ചു വിട്ട ഓരോ വാക്കും നവീന്റെമരണത്തിന് കാരണമായി എന്ന് വ്യക്തമായി.
ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തിൽ നവീൻ ബാബു ഫയലുകൾ മനപൂർവം വൈകിപ്പിച്ചതായും കൈക്കൂലി വാങ്ങിയതായും കണ്ടെത്താനായില്ല. അപ്പോൾ പിന്നെ ദിവ്യയുടെ ആരോപണം മനപ്പൂർവം ഒരാളെ തകർക്കാൻ വേണ്ടി തന്നെയായിരുന്നു എന്നുവേണം മനസിലാക്കാൻ.
പമ്പിനു എൻഒസി നൽകിയതിൽ എഡിഎം പ്രവർത്തിച്ചത് നിയമപരമായി മാത്രമാണ്. എൻഒസി വൈകിപ്പിച്ചില്ല എന്ന് മാത്രമല്ല അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പമ്പിനുള്ള പേലീസ് റിപ്പോർട്ട് എതിരായിട്ടും എഡിഎം ടൗൺ പ്ലാനിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് തേടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.