തിരുവനന്തപുരം: വടകരയിൽ വോട്ടിംഗ് മന്ദഗതിയില്‍. വടകര മണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടുരേഖപ്പെടുത്താനുള്ള കാത്തിരിപ്പ് നാലുമണിക്കൂറോളം നീളുന്നതായാണ് ആരോപണം. വടകരയില്‍ പോളിങ് മനഃപൂര്‍വം വൈകിപ്പിക്കുന്നുവെന്നും, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെ.കെ. രമ എം.എല്‍.എ ആരോപിച്ചു.
കൊല്ലം പത്തനാപുരത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. വോട്ടർ മാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നടുക്കുന്ന് 48, 49 ബൂത്തുകളിലാണ് സംഭവം.
ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് ആക്രമണം. കൈരളി ടി. വി റിപ്പോർട്ടർ സിജു കണ്ണനും ക്യാമറമാൻ ഷൈജു പിലാത്തറയ്ക്കും പരിക്കേറ്റു.
നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61, 162 പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.
പുല്‍പള്ളി സ്പെഷൽ പൊലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെ പാമ്പ് കടിച്ചു. പുല്‍പള്ളി വില്ലേജില്‍ 27-ാം നമ്പര്‍ ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കല്ലുവയല്‍ സ്വദേശിനി ഓടക്കല്‍ സീതാലക്ഷ്മിയെയാണ് പാമ്പ് കടിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാദാപുരം പഞ്ചായത്തിലെ 171, 172 ബൂത്തുകളിൽ വോട്ടർമാരും പോലീസും തമ്മിൽ ഉന്തും തള്ളും. ക്യൂ നിൽക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം. ഇടുക്കി ഖജനാപ്പാറ, തിരുവല്ല, അടൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ കള്ളവോട്ട് പരാതി ഉയര്‍ന്നു.