കോട്ടയം: വാർത്താ ചാനൽ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും തമ്മിൽ ഇഞ്ചോടിഞ്ച് പേരാട്ടം. 41 -ാം ആഴ്ചയിലെ ബാർക്ക് റേറ്റിങ്ങ് വിവരങ്ങൾ പുറത്തു വരുമ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും രണ്ടാം സ്ഥാനത്തുള്ള റിപ്പോർട്ടർ ടിവിയുമായി കേവലം 1.65 പോയിൻ്റിൻ്റെ വ്യത്യാസം മാത്രമേയുള്ളു.
ഒന്നാം സ്ഥാനം നിലനിർത്തിയ ഏഷ്യാനെറ്റ് ന്യൂസ് 99.78 പോയിൻ്റ് നേടിയപ്പോൾ റിപോർട്ടർ ടി വി 98.13 പോയിൻ്റുമായി തൊട്ട് പിന്നിലെത്തി. ബാർക്ക് റേറ്റിങ്ങിലെ കേരളാ ടിജി യൂണിവേഴ്സ് വിഭാഗത്തിലാണ് വാർത്താ ചാനലുകൾ തമ്മിലുള്ള വാശിയേറിയ മത്സരം നടക്കുന്നത്.
പോയ വാരത്തേക്കാൾ രണ്ടര പോയിൻ്റ് അധികം നേടിയാണ് ഏഷ്യാനെറ്റ് ന്യൂസിനും റിപ്പോർട്ടർ ചാനലും കടുത്ത മത്സരം കാഴ്ച വെക്കുന്നത്. 40-ാം ആഴ്ചയിലെ റേറ്റിങ്ങിൽ 97.47 പോയിൻ്റാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയത്. റിപോർട്ടർ 94.93 പോയിൻ്റു കരസ്ഥമാക്കിയിരുന്നു.
2.54 പോയിൻ്റായിരുന്നു ഇരു ചാനലുകൾക്കും ഇടയിലുള്ള വ്യത്യാസം. അത് 1.65 പോയിൻ്റിലേക്ക് കുറച്ച് കൊണ്ടു വരാൻ കഴിഞ്ഞു എന്നതാണ് റിപോർട്ടർ ടിവിയുടെ നേട്ടം.
പകൽ സമയങ്ങളിലെ റേറ്റിങ്ങ് കണക്കുകളിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ആധിപത്യം അവസാനിപ്പിച്ചു കൊണ്ട് റിപോർട്ടർ ടി വിയാണ് മുന്നിൽ. നാല് ആഴ്ചയിൽ ഏറെയായി തുടരുന്ന ഈ പ്രവണത പരസ്യപ്പെടുത്തി കൊണ്ടാണ് തങ്ങളാണ് ഒന്നാം സ്ഥാനത്തെന്ന് റിപോർട്ടർ ടി വി പരസ്യം ചെയ്യുന്നത്.
പരസ്യ ദാതാക്കൾ വിലമതിക്കുന്ന നഗര മേഖലയിലെ റേറ്റിങ്ങിലും റിപ്പോർട്ടറാണ് മുന്നിൽ. രണ്ട് മാസം മുൻപ് വരെ ഏഷ്യാനെറ്റ് ന്യൂസിന്റെ സമഗ്രാധിപത്യം നിലനിന്നിരുന്ന മേഖലയായിരുന്നു ഇത്.
ഡോ. അരുൺ കുമാർ അവതരിപ്പിക്കുന്ന പ്രഭാത വാർത്താ പരിപാടിയും സുജയ പാർവതി അവതരിപ്പിക്കുന്ന ഈവനിംഗ് വാർത്താ ഷോയുമാണ് റിപോർട്ടറിനെ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്. രാത്രി 9 മണിക്ക് എഡിറ്റോറിയൽ മേധാവികൾ പങ്കെടുക്കുന്ന സംവാദ പരിപാടിയും റിപ്പോർട്ടറിന് നല്ല റേറ്റിങ്ങ് നേടി കൊടുക്കുന്നുണ്ട്.
പകൽ സമയങ്ങളിലെ റേറ്റിങ്ങ് കൂട്ടുന്നതിനായി അരുൺ കുമാർ അവതരിപ്പിക്കുന്ന പ്രഭാത വാർത്താ ഷോ 6.30 ന് തുടങ്ങി 11.30 വരെ ദീർഘിപ്പിച്ചിരിക്കുകയാണ്. സുജയ പാർവതിയുടെ ഗുഡ് ഈവനിംഗ് ഷോയും സമാനമായ രീതിയിൽ 4 മുതൽ 6.30 വരെ നീട്ടിയിട്ടുണ്ട്.
രാത്രി ബാൻഡുകളിലാണ് റിപോർട്ടർ പിന്നാക്കം പോകുന്നത്. രാത്രി 10 മുതൽ 12 വരെ റിപോർട്ടർമാരെ തത്സമയം അണി നിരത്തി ലൈവ് വാർത്താ ഷോ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തന്നെ ജോലി ഭാരം കൊണ്ട് വീർപ്പുമുട്ടുന്ന റിപ്പോർട്ടർമാർ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഫലവത്തായില്ല.
റേറ്റിങ്ങ് കുതിപ്പ് തുടരുന്നുണ്ടെങ്കിലും പൊന്നാനിയിലെ വിവാദ അഭിമുഖം റിപോർട്ടറിൻ്റെ വിശ്വാസ്യത തകർക്കുന്ന വിഷയമായി മാറാൻ സാധ്യതയുണ്ടെന്ന് ചാനലിന് ഉള്ളിൽ തന്നെ അഭിപ്രായമുണ്ട്.
41-ാം ആഴ്ചയിലെ റേറ്റിങ്ങിലും ട്വൻ്റി ഫോർ ന്യൂസ് ചാനൽ മൂന്നാം സ്ഥാനത്താണ്. 77.54 പോയിൻ്റാണ് ട്വൻ്റി ഫോറിൻ്റെ സമ്പാദ്യം. പോയവാരത്തേക്കാൾ . 20 പോയിൻ്റ് കുറഞ്ഞാണ് ഈ നിലയിലേക്ക് എത്തിയത്.
രണ്ടാം സ്ഥാനത്തുളള റിപോർട്ടറുമായി 20 പോയിൻ്റ് വ്യത്യാസമുള്ളതും ട്വൻ്റി ഫോറിനെ ആശങ്കപ്പെടുത്തുന്നു. പ്രഭാത വാർത്താ പരിപാടിയിലെ മേൽക്കൈ നഷ്ടപ്പെട്ടതാണ് ട്വൻ്റി ഫോറിന് വിനയായത്.
ഒടുവിൽ റേറ്റിംഗ് പുറത്ത് വന്ന ആഴ്ചയിലും മനോരമ ന്യൂസ് നാലാം സ്ഥാനത്താണ്. 47.52 പോയിൻ്റാണ് മനോരമ ന്യൂസ് നേടിയത്. തൊട്ടു മുൻപുളള ആഴ്ചയിലേക്കാൾ പോയിൻ്റ് വർദ്ധിച്ചു എന്നതാണ് മനോരമയുടെ നേട്ടം.
റോഡിലെ കുഴികൾ ശ്രദ്ധയിൽ പെടുത്തുന്ന വാർത്താ പരമ്പര മനോരമ ന്യൂസിൻ്റെ പോയിൻ്റ് വളർച്ചയിൽ പ്രധാന പങ്കു വഹിച്ചു എന്നാണ് വിലയിരുത്തൽ.
അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിനും മുൻപുള്ള ആഴ്ചയിലേക്കാൾ പോയിൻ്റ് വർദ്ധിച്ചു. 40-ാം വാരം 37.16 പോയിൻ്റ് നേടിയ മാതൃഭൂമിക്ക് 41 -ാം വാരം 38.35 പോയിൻ്റുണ്ട്.
ജനം ടിവിയാണ് റേറ്റിങ്ങിൽ ആറാം സ്ഥാനത്ത്. 21.74 പോയിൻ്റ് നേടിയാണ് ജനം ആറാം സ്ഥാനം നിലനിർത്തിയത്. 19.95 പോയിൻ്റ് ലഭിച്ച കൈരളി ന്യൂസാണ് ഏഴാം സ്ഥാനത്ത്.
17.07 പോയിൻറുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തും 11.05 പോയിൻറുമായി മീഡിയാ വൺ ഒൻപതാം സ്ഥാനത്തുമാണ്. പുതിയ ചാനലായ ആര്‍. അജിത് കുമാര്‍ നേതൃത്വം നല്‍കുന്ന ന്യൂസ് മലയാളം വാർത്താ ചാനൽ ഇതുവരെ റേറ്റിങ്ങിൽ ഇടം പിടിച്ചിട്ടില്ല.