കാഞ്ഞിരപ്പള്ളി: കേരളത്തിൽ മാറി മാറി വന്ന സര്‍ക്കാരുകള്‍ എല്ലാം തന്നെ രാഷ്ട്രീയത്തിനപ്പുറം ഇഎസ്എ വിഷയത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്. കാഞ്ഞിരപ്പള്ളിയിൽ ഇൻഫാം സംഘടിപ്പിച്ച 'ഇ എസ് എ വിടുതൽ സന്ധ്യ'യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക പ്രശ്നങ്ങളിൽ എംപിമാരും എംഎൽഎമാരും മാത്രമല്ല കേരളാ കോൺഗ്രസ് എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഇഎസ്എ വിഷയത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തി മാറ്റങ്ങള്‍ വരുത്താന്‍ സർക്കാരിന് സാധിച്ചിട്ടുണ്ട്.
പൂര്‍ണമായും വനാതിര്‍ത്തിക്കുള്ളില്‍ ഇഎസ്എ മേഖല നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഒറ്റ മനസോടെയാണ് ജനപ്രതിനിധികള്‍ ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഒരിഞ്ചുപോലും ജനപ്രതിനിധികള്‍ പിന്നോട്ടു പോകില്ല.
2019ല്‍ നിയമസഭയെടുത്ത തീരുമാനങ്ങള്‍ക്കു പിന്നില്‍ ഇന്‍ഫാം പോലുള്ള കര്‍ഷക സംഘടനകളുടെ നിലപാടുകള്‍ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ഡോ. എന്‍. ജയരാജ് പറഞ്ഞു.
2019 ലെ നിര്‍ദേശങ്ങള്‍ അതേപടി തന്നെ അംഗീകരിക്കാന്‍ തയാറായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ ആശങ്ക പങ്കുവയ്‌ക്കേണ്ട സാഹചര്യമുണ്ടാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംപിമാരായ ജോസ് കെ മാണി, ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കി.