കോട്ടയം: ഏത് പരിപാടിക്കായാലും പോയാൽ ചിത്രമെടുക്കണമെന്നത് കോൺഗ്രസ് നേതാക്കളുടെ പതിവ് ശൈലിയാണ്. ഒരുപാട് കളിയാക്കലുകൾ ഇതിൻ്റെ പേരിൽ കേട്ടിട്ടുണ്ടെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും നേതാക്കൾ തയാറല്ല. കഴിഞ്ഞ ദിവസം നിയുക്ത എം.പിമാർ പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തിയപ്പോഴും കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരുടെ ഫ്രെയിമിൽ ഇടം പിടിക്കാൻ തിരക്കുകൂട്ടി.
എന്ന് മാത്രമല്ല പള്ളി അങ്കണത്തിൽ എംപിമാരെ സ്വീകരിക്കാൻ സ്ഥലം എം എൽ എ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ വാദ്യ മേളങ്ങളുടെ അകമ്പടിയും ഒരുക്കിയിരുന്നു. സാധാരണ നിലയിൽ വേണ്ടപ്പെട്ടവരുടെ മരണത്തിൽ ദുഃഖം തളംകെട്ടി നിൽക്കുന്ന ഒരു അന്തരീക്ഷത്തിൽ അവർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലങ്ങളിൽ ഇത്തരം ആഘോഷോപാദികൾ ഒരുക്കാറ് ക്രൈസ്തവ സഭകളിൽ പതിവില്ല.
എന്നാൽ തമിഴ്നാട്ടിൽ ഒക്കെ ആണെങ്കിൽ അതൊരു സാധാരണ കാര്യവുമാണ്. മാത്രമല്ല ഇവിടെ ഒരു കബറിടത്തിൽ പാലിക്കേണ്ട മിനിമം മര്യാദകൾ പലതും മറന്നാണ് ചെറുതും വലുതുമായ കോൺഗ്രസ് നേതാക്കൾ കല്ലറയിൽ നേതാക്കൾക്കൊപ്പം ഫോട്ടോയിൽ വരാൻ തിക്കും തിരക്കും കൂട്ടിയത്. നേതാക്കളുടെ പെരുമാറ്റം ഇതിനോടകം തന്നെ നാട്ടുകാർക്കിടയിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ആന്റോ ആന്റണി അടക്കമുള്ള നേതാക്കളെ പള്ളിയിലേക്ക് ആനയിച്ചത് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്.
കബറിടം സന്ദർശിക്കാൻ പോകുമ്പോൾ ഇത്തരം പ്രവർത്തികൾ ഒഴിവാക്കുകയാണ് സാധാരണ ചെയ്യാറ്. എന്നാൽ, പുതുപ്പള്ളിയിൽ അതുണ്ടായില്ല. ചാണ്ടി ഉമ്മൻ, പി.സി. വിഷ്ണുനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ, കെ.സി. ജോസഫ്, നാട്ടകം സുരേഷ് എന്നിവർക്കൊപ്പമാണ് ഷാഫി പുതുപ്പള്ളി പള്ളിയിൽ എത്തിയത്.
ഷാഫിയെ കൂടാതെ ലോക്സഭയിലേക്ക് വിജയിച്ച കെ.ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, ആൻ്റോ ആൻ്റണി, കൊടിക്കുന്നിൽ സുരേഷ്, തുടങ്ങിയവരും ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തി പ്രാർഥന നടത്തിയിരുന്നു. പുതുപ്പള്ളി പള്ളിയിൽ വൈദീകരെ അടക്കിയിരിക്കുന്ന കബറിടങ്ങളോട് ചേർന്നാണ് ഉമ്മൻ ചാണ്ടിക്കും കബർ ഒരുക്കിയിരിക്കുന്നത്.
നിരവധി ആളുകൾ ദിനംപ്രതി കല്ലറ സന്ദർശിച്ചു പ്രാർഥിച്ചു മടങ്ങാറുണ്ട്. എന്നാൽ കബറിടത്തിൽ പ്രാർത്ഥനക്കായി വരുന്നവരെ ഇതുപോലെ ചെണ്ടയും മേളവുമായി സ്വീകരിക്കുന്നത് നാട്ടുകാർ ആദ്യം കാണുകയാണയത്രേ .
മാധ്യമപ്രവർത്തകരുടെ ഫ്രെയിമിൽ ഇടം പിടിക്കാൻ തിരക്കുകൂട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തിയ കോൺഗ്രസ് നേതാക്കൾ
Posted by Sathyam Politics on Sunday, June 9, 2024