ന്യൂഡല്‍ഹി: ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത ഇസ്രായേല്‍ അഫിലിയേറ്റഡ് കണ്ടെയ്നര്‍ കപ്പലിലുണ്ടായിരുന്ന മലയാളി യുവതി മോചിതയായി. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) കേരളത്തില്‍ തിരിച്ചെത്തി.
വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഇവര്‍ സുരക്ഷിതമായി തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 13-നായിരുന്നു കപ്പല്‍ പിടിച്ചെടുത്തത്.
മറ്റ് 16 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിക്കുന്നത് വരെ ദൗത്യം തുടരുമെന്നും കപ്പല്‍ ജീവനക്കാര്‍ സൂരക്ഷിതമായിരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആൻ ടെസയെ കൂടാതെ സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ.