പത്തനംതിട്ട: പത്തനംതിട്ടയിൽ ക്രാഷ് ബാരിയറിലേക്ക് കാർ ഇടിച്ചുകയറി അമ്മയും മകനും മരിച്ചു. പുനലൂർ – പത്തനംതിട്ട റോഡിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവരാണ് മരിച്ചത്.
മരിച്ച വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരുംവഴിയാണ് കൂടൽ ഇഞ്ചപ്പാറ ജങ്ഷനിൽവച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്.
വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ച് പുറത്തെടുക്കേണ്ടിവന്നു. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിന് മാതാപിതാക്കളായ വാസന്തി, സുരേഷ്, സഹോദരൻ വിപിൻ, ബന്ധു സിബിൻ എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എത്തിയതായിരുന്നു.