Advertisment

സ്വർണ്ണക്കടത്ത് സംഘത്തെ പിടിക്കാൻ പൊലീസ് ഇറങ്ങിയതാണ് അൻവറിന്റെ പ്രശ്നം എന്ന് വ്യക്തമാക്കുന്നതാണ് വാർത്ത സമ്മേളനം; സ്വർണ്ണക്കടത്ത് സംഘങ്ങളെ തൊടുമ്പോൾ ഒരു എംഎൽഎ യ്ക്ക് പൊള്ളുന്നതെന്ത് ? പി.വി. അന്‍വറിനെതിരെ എ.എ. റഹീം

സ്വർണ്ണക്കടത്ത് സംഘത്തെ പിടിക്കാൻ പൊലീസ് ഇറങ്ങിയതാണ് അൻവറിന്റെ പ്രശ്നം എന്ന് വ്യക്തമാക്കുന്നതാണ് അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനമെന്ന് എ.എ. റഹീം എം.പി

New Update
aa rahim pv anvar

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് സംഘത്തെ പിടിക്കാൻ പൊലീസ് ഇറങ്ങിയതാണ് അൻവറിന്റെ പ്രശ്നം എന്ന് വ്യക്തമാക്കുന്നതാണ് അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനമെന്ന് എ.എ. റഹീം എം.പി. സ്വർണ്ണക്കടത്ത് സംഘങ്ങളെ തൊടുമ്പോൾ ഒരു എംഎൽഎയ്ക്ക് പൊള്ളുന്നതെന്തിനാണെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്:

അൻവർ എടുക്കുന്നത് അവരുടെ ‘സെക്യൂരിറ്റി പണിയാണ്’.

സ്വർണ്ണക്കടത്ത് സംഘങ്ങളെ തൊടുമ്പോൾ ഒരു എംഎൽഎയ്ക്ക് പൊള്ളുന്നതെന്ത് ?

സ്വർണ്ണക്കടത്ത് സംഘത്തെ പിടിക്കാൻ പൊലീസ് ഇറങ്ങിയതാണ് അൻവറിന്റെ പ്രശ്നം എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ വാർത്ത സമ്മേളനം.

# അൻവർ പറയുന്നത് സ്വർണ്ണം കസ്റ്റംസാണ് പിടിയ്ക്കേണ്ടത് പൊലീസല്ല.

# പൊലീസ് പിടിയ്ക്കുന്നത്, പിടിയ്ക്കുന്ന കൊള്ള മുതൽ കസ്റ്റംസുമായി ചേർന്ന് പങ്കുവയ്ക്കാനാണ്. കസ്റ്റംസും പൊലീസിലെ ഉന്നതരും ചേർന്ന ഒരു പങ്കുവയ്ക്കൽ നടക്കുന്നു അതിനാണ് കസ്റ്റംസ് സ്വർണ്ണം കൊണ്ടുവരുന്നവരെ സംബന്ധിച്ച വിവരം പൊലീസിന് ചോർത്തിക്കൊടുക്കുന്നത്.

അപ്പോൾ ലളിതമായ സംശയം. പൊലീസിന് വിവരം കൊടുക്കാതെ കസ്റ്റംസിനു തന്നെ പിടിച്ചു, സ്വന്തമായി പങ്കിട്ടെടുക്കാമല്ലോ ? അവർ പൊലീസുമായി ചേർന്ന് പങ്ക് വയ്‌ക്കേണ്ടവരുടെ എണ്ണം കൂട്ടേണ്ട കാര്യമുണ്ടോ ?

# സ്വർണ്ണക്കടത്തുകാരെ കൂടുതൽ പിടിയ്ക്കുന്നത് കൂടുതൽ സ്വർണ്ണം പൊലീസിലുള്ളവർക്ക് വീതിച്ചെടുക്കാൻ വേണ്ടിയാണ്.

അപ്പോൾ അൻവറിന്റെ നിലപാട് എന്താണ്?

സ്വർണ്ണക്കടത്ത് പൊലീസ് പിടിയ്ക്കുകയേ ചെയ്യരുതെന്നാണോ ? അൻവർ ആരോപിക്കുന്ന പൊലീസിന്റെ ഈ തട്ടിപ്പ് പരിഹരിച്ചു കുറ്റമറ്റ രീതിയിൽ പരമാവധി സ്വർണ്ണക്കടത്തു ക്യാരിയർമാരെയും അത് ചെയ്യിപ്പിക്കുന്നവരെയും പിടിക്കണം എന്നാണോ ?

ഇന്ന് അൻവർ പ്രദർശിപ്പിച്ച വീഡിയോയിൽ സ്വർണ്ണം ക്യാരി ചെയ്തു എന്ന് അവർ തന്നെ സമ്മതിയ്ക്കുന്നു. അവരോട് അൻവർ ഈ ചോദ്യങ്ങൾ ചോദിക്കാത്തത് എന്തുകൊണ്ട് ?
നിങ്ങൾ ആർക്കു വേണ്ടിയാണ് സ്വർണ്ണം കൊണ്ട് വരുന്നത് ?

ആരാണ് കള്ളക്കടത്ത് സാധനം ഇവരുടെ കയ്യിൽ കൊടുത്തു വിടുന്നത് ?

അൻവർ പറയും അതെന്റെ ജോലിയല്ല, അത് പൊലീസാണ് ചെയ്യേണ്ടത് എന്ന്.
ഇപ്പോൾ പൊലീസിന്റെ പണി സ്വയം എടുത്തു എന്ന് പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് സ്വർണ്ണം കടത്തിയവരോട് അതുകൂടി ചോദിയ്ക്കാത്തതിന്റെ കാരണം ?

സ്വർണ്ണക്കടത്തിൽ പൊലീസ് ശക്തമായ നടപടികളിലേക്ക് കടന്നത് കൊള്ള മുതലും അത് പൊട്ടിക്കലും ഒക്കെയായി ക്രമസമാധാന പ്രശ്നങ്ങൾ രൂക്ഷമായ സമയത്താണ്. അപ്പോൾ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായി.

ഓർത്തു നോക്കൂ...

സ്വർണ്ണം കൊണ്ടുവന്നതിന് പിടിക്കപ്പെട്ടവനാണോ യഥാർഥത്തിൽ നഷ്ടം ? അതോ കൊടുത്തു വിട്ട കള്ളക്കടത്തുകാരനാണോ ? നൂറു കണക്കിന് സ്വർണ്ണക്കടത്തു പൊലീസ് പിടിച്ചു
അതിലൂടെ വൻനഷ്ടം ഉണ്ടായത് ആർക്ക് ? കൊണ്ട് വന്നവർക്കോ ? കൊടുത്തു വിട്ടവനോ ?
ആ സംഘങ്ങൾക്ക് വേണ്ടിയാണ് അൻവർ സംസാരിക്കുന്നത്.

അതുകൊണ്ടാണ് ഈ ക്യാരിയറോട് കൊടുത്തുവിട്ടവനെക്കുറിച്ചോ, ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത് എന്നതിനെക്കുറിച്ചോ ചോദിയ്ക്കാത്തത്. ജനങ്ങൾക്കായി ധർമ്മിക രോഷം കൊള്ളുന്ന ഈ ജനപ്രതിനിധി ഒരിക്കൽ പോലും സ്വർണ്ണ കടത്തിന്റെ രണ്ട് വശത്തുമുള്ള മാഫിയാഗ്രൂപ്പിലേയ്ക്ക് അന്വഷണം പോകണം എന്ന് ആവശ്യപ്പെടുന്നില്ല.

ഇപ്പോൾ എന്ത്കൊണ്ട്??

മുൻപ് പൊലീസ് പിടിച്ച കേസുകളിൽ ശക്തമായ നടപടിയ്ക്കും റിമാന്റിനും സാധിയ്ക്കില്ലായിരുന്നു. ഇപ്പോൾ ഭാരതീയ ന്യായ സംഹിത (BNS section 111)പ്രകാരം റിമാന്റും ശക്തമായ നടപടികളും പൊലീസിനു തന്നെ ചെയ്യാൻ അധികാരമായി. പൊലീസ് ഈ വകുപ്പ് പ്രകാരം നടപടികൾ സ്വീകരിച്ചു തുടങ്ങി.

അതോടെ ക്യാരിയർമാർ പിന്മാറാൻ തുടങ്ങി. പൊലീസ് നടപടികൾ ശക്തമായി തുടർന്നാൽ ഈ കള്ളക്കടത്ത് കച്ചവടം പ്രതിസന്ധിയിലാകുമെന്ന് സ്വർണ്ണക്കടത്ത് മാഫിയകൾക്ക് മനസ്സിലായി. ദൗർഭാഗ്യകരം എന്ന് പറയട്ടെ അൻവർ എടുക്കുന്നത് അവരുടെ ‘സെക്യൂരിറ്റി പണിയാണ്’.

‘പാർട്ടിയുടെ സെക്യൂരിറ്റി പണിയല്ല’.

 

 

 

 

Advertisment