Advertisment

സൗജന്യമായി നല്‍കിയ എ.ടി.എം. കാര്‍ഡിന്  വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കി; തപാല്‍വകുപ്പ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മുന്‍കൂട്ടി പറയാതിരുന്ന മെയിന്റനന്‍സ് ചാര്‍ജ്ജ് ഈടാക്കിയത് എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്ന് കമ്മിഷന്‍ വിലയിരുത്തി.

New Update
6747477

കോട്ടയം: സൗജന്യമായി നല്‍കിയ എ.ടി.എം. കാര്‍ഡിന് മുന്നറിയിപ്പില്ലാതെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കിയെന്ന ദമ്പതികളുടെ പരാതിയില്‍ തപാല്‍ വകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍.

Advertisment

മുന്‍കൂട്ടി പറയാതിരുന്ന മെയിന്റനന്‍സ് ചാര്‍ജ്ജ് ഈടാക്കിയത് എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്ന് കമ്മിഷന്‍ വിലയിരുത്തി. ഒമ്പതു ശതമാനം പലിശ നിരക്കില്‍ സര്‍വീസ് ചാര്‍ജ് തിരികെ നല്‍കാനും നഷ്ടപരിഹാരമായി 5000 രൂപയും കോടതിച്ചെലവായി 2000 രൂപയും എതിര്‍ കക്ഷിയായ കോട്ടയം പോസ്റ്റ് ഓഫീസ് അധികൃതര്‍ നല്‍കണമെന്ന് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. 

കോട്ടയം കാരപ്പുഴ സ്വദേശികളായ വി.കെ. കൃഷ്ണകൈമളും ഭാര്യയുമാണ് പരാതിക്കാര്‍. ഇരുവരും സര്‍വീസ് പെന്‍ഷന്‍കാരാണ്. കോട്ടയം പോസ്റ്റ് ഓഫീസില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചപ്പോഴാണ് എ.ടി.എം. കാര്‍ഡുകള്‍ നല്‍കിയത്. ഇവ സൗജന്യമാണെന്ന ഉറപ്പ് നല്‍കിയിരുന്നു. 

പരാതിക്കാര്‍ എ.ടി.എം. കാര്‍ഡുകള്‍ സജീവമാക്കിയില്ല. എന്നാല്‍ മുന്നറിയിപ്പൊന്നും നല്‍കാതെ ഇവരുടെ സേവിങ്സ് അക്കൗണ്ടില്‍ നിന്ന് എ.ടി.എം. കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റെനന്‍സ് ചാര്‍ജായി 147 രൂപ വീതം ഈടാക്കി. 

പരാതിക്കാര്‍ കാര്‍ഡു തിരികെ നല്‍കി ഈടാക്കിയ തുക മടക്കി നല്‍കണമെന്ന് പറഞ്ഞെങ്കിലും നല്‍കാനാകില്ലെന്നു തപാല്‍ വകുപ്പ് പറഞ്ഞു. തുടര്‍ന്ന്  കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. 

 

Advertisment