വാഷിങ്ടൺ: വിഖ്യാതമായ എര്‍ത്ത്‌റൈസ് ഫോട്ടോ പകര്‍ത്തിയയാളും 1968ലെ അപ്പോളോ-8 ചാന്ദ്രദൗത്യ സംഘാംഗവുമായ വില്യം ആന്‍ഡേഴ്‌സ് ( 90)വിമാനാപകടത്തില്‍ മരണപ്പെട്ടു.
വില്യം ആന്‍ഡേഴ്‌സിന്‍റെ മകനാണ് പിതാവിന്‍റെ മരണവിവരം അറിയിച്ചത്. വില്യം സ്വയം പറത്തിയ ചെറുവിമാനം വാഷിംഗ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.
അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന വില്യം ആന്‍ഡേഴ്‌സ് നാസയുടെ 1968ലെ അപ്പോളോ-8 ദൗത്യത്തിന്‍റെ ഭാഗമായിരുന്നു. വില്യം ആന്‍ഡേഴ്‌സിനൊപ്പം ഫ്രാങ്ക് ബോര്‍മാനും ജയിംസ് ലോവലും ചന്ദ്രനെ വലംവെച്ച ആദ്യ മനുഷ്യര്‍ എന്ന ചരിത്രം അന്ന് കുറിച്ചു. മനുഷ്യനെ വഹിച്ചുകൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തുന്നത് അപ്പോളോ-8 ദൗത്യത്തിലൂടെയായിരുന്നു എന്ന സവിശേഷതയുമുണ്ട്.
ലോകത്തെ മാറ്റിമറിച്ച 100 ഫോട്ടോകളുടെ കൂട്ടത്തില്‍ വില്യം ആന്‍ഡേഴ്‌സിന്‍റെ എര്‍ത്ത്‌റൈസ് ഫോട്ടോയെ ലൈഫ് മാഗസിന്‍ അടയാളപ്പെടുത്തിയിരുന്നു. ചന്ദ്രനെ 10 വട്ടം വലംവെച്ചുള്ള അപ്പോളോ-8ന്‍റെ പര്യടനത്തിനിടെയായിരുന്നു ചിത്രം അദേഹം പകര്‍ത്തിയത്.