ഡൽഹി: കച്ചത്തീവ് ദ്വീപ് സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ പുരോഗമിക്കവേ പ്രതികരണവുമായി ഇന്ത്യയിലെ മുൻ ശ്രീലങ്കൻ പ്രതിനിധി. സമുദ്രാതിർത്തി കടന്ന് ഇന്ത്യ എന്തെങ്കിലും നീക്കങ്ങൾ നടത്തുമെന്ന് തോന്നുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് ശ്രീലങ്കയുടെ പരമാധികാരത്തിന് മേലുള്ള ഇന്ത്യയുടെ കടന്നുകയറ്റമാകുമെന്നും ഓസ്റ്റിൻ ഫെർണാണ്ടോ പ്രതികരിച്ചു.
നിലവിലെ സാഹചര്യത്തിൽ കച്ചത്തീവിനെ ഒരു രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കം മാത്രമാണെന്നും മുതിർന്ന ലങ്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു.
1980 കളുടെ അവസാനത്തിൽ ഇന്ത്യൻ സമാധാന സേനയെക്കുറിച്ചുള്ള ശ്രീലങ്കൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ പ്രസ്താവനകൾ എടുത്തു പറഞ്ഞ ഫെർണാണ്ടോ ഇന്ത്യൻ സർക്കാർ ശ്രീലങ്കൻ സമുദ്ര അന്താരാഷ്ട്ര അതിർത്തി രേഖ കടന്നാൽ അത് ശ്രീലങ്കയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായി ലോകരാജ്യങ്ങളടക്കം വിലയിരുത്തുമെന്ന് വ്യക്തമാക്കി.
“ഗോവയ്ക്ക് സമീപം പാകിസ്ഥാൻ ഇത്തരത്തിൽ കടൽ കയ്യേറ്റം നടത്തിയാൽ ഇന്ത്യ അത് സഹിക്കുമോ? അല്ലെങ്കിൽ ബംഗാൾ ഉൾക്കടലിൽ ബംഗ്ലാദേശ് അത്തരമൊരു നീക്കം നടത്തിയാൽ ഇന്ത്യയുടെ പ്രതികരണം എന്തായിരിക്കും?, ഫെർണാണ്ടോ പറഞ്ഞു.
“തമിഴ്‌നാട്ടിൽ താരതമ്യേന ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ല, അതിനാൽ കച്ചത്തീവിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് കാലത്തെ ഒരു തന്ത്രം മാത്രമാണെന്ന് തോന്നുന്നു. പക്ഷേ, അവർ ഇങ്ങനെയൊക്കെ പറഞ്ഞുകഴിഞ്ഞാൽ, തിരഞ്ഞെടുപ്പിന് ശേഷം സർക്കാരിന് വിഷയത്തിൽ നിന്ന് പുറത്തുകടക്കുക ബുദ്ധിമുട്ടാകും ”അദ്ദേഹം പറഞ്ഞു.
‘ശരി, നമുക്ക് കച്ചത്തീവ് പ്രദേശത്തെ മത്സ്യബന്ധന അവകാശം നൽകാം’. ഇത് ഫലപ്രദമായി ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നത് മറ്റൊരു പ്രശ്നമാണ്. ഏത് പ്രശ്നങ്ങളും ആരാണ് നിയന്ത്രിക്കുക? നിയന്ത്രണം നടത്തുക ഇന്ത്യൻ കോസ്റ്റ് ഗാർഡാണെന്ന് ഞങ്ങളോട് പറയരുത്, ”ഫെർണാണ്ടോ പറഞ്ഞു.