ഹൈദരാബാദ്: വിശാഖപട്ടണത്ത് 17 കാരിയായ വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോളേജിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന് പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് കുടുംബത്തിന് സന്ദേശം അയച്ചിരുന്നു. തന്നെ ഉപദ്രവിച്ചവർ തൻ്റെ ഫോട്ടോയെടുക്കുകയും അവ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാൽ സ്ഥാപനത്തിൻ്റെ അധികാരികളിലോ പൊലീസിലോ പരാതിപ്പെടാൻ കഴിയില്ലെന്നും പെണ്‍കുട്ടി കുടുംബത്തെ അറിയിച്ചിരുന്നു.
കോളേജിലെ തൻ്റെ സഹപാഠികളിൽ ചിലരും ലൈംഗികാതിക്രമത്തിന് ഇരയായതായി പെൺകുട്ടി കുടുംബത്തിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. 'ക്ഷമിക്കണം ചേച്ചി, ഞാന്‍ പോകുന്നു' എന്നാണ് പെണ്‍കുട്ടി തന്റെ മൂത്ത സഹോദരിക്ക് അയച്ച സന്ദേശത്തില്‍ എഴുതിയത്.
വിശാഖപട്ടണത്തെ ഒരു പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥിനിയാണ് പെണ്‍കുട്ടി. ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്നും പറഞ്ഞ് വ്യാഴാഴ്ച രാത്രി 10 മണിയോടെ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അധികാരികള്‍ കുടുംബത്തെ ഫോണ്‍ വിളിച്ചിരുന്നു.
പെണ്‍കുട്ടിയെ കുറേ നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍ കുടുംബം പൊലീസില്‍ വിവരമറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.50 ഓടെ പെൺകുട്ടി വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. വിഷമിക്കരുതെന്നും ആവശ്യപ്പെട്ടു.
"ടെൻഷൻ ആകരുത്. ഞാൻ പറയുന്നത് കേൾക്കൂ. ഞാൻ എന്തിനാണ് പോകുന്നതെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല. ഞാൻ പോയാലും നിങ്ങൾക്ക് മനസ്സിലാകില്ല. ദയവായി എന്നെ മറക്കുക. എന്നോട് ക്ഷമിക്കൂ. എന്നെ ജനിപ്പിച്ച് വളർത്തിയതിൽ അമ്മയ്ക്കും അച്ഛനും നന്ദിയുണ്ട്. എൻ്റെ അധ്യായം അവസാനിക്കുകയാണ്," പെണ്‍കുട്ടിതെലുങ്കിൽ എഴുതി.
"ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.നിങ്ങൾക്ക് ഇഷ്ടമുള്ളത് പഠിക്കുക. എന്നെപ്പോലെ ശ്രദ്ധ തിരിക്കരുത്. മറ്റുള്ളവരുടെ സ്വാധീനത്തിൽ അകപ്പെടരുത്. എപ്പോഴും സന്തോഷവതിയായിരിക്കുക. നല്ല ജീവിതം നയിക്കുക", എന്ന് അനുജത്തിക്ക് അയച്ച സന്ദേശത്തില്‍ പെണ്‍കുട്ടി എഴുതി.
തുടര്‍ന്ന് പിതാവിന് പ്രത്യേകം അയച്ച സന്ദേശത്തിലാണ് താന്‍ കോളേജില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് പെണ്‍കുട്ടി പറഞ്ഞത്.
"എന്തുകൊണ്ട് ഞാൻ ഫാക്കൽറ്റിയോട് പരാതിപ്പെടുന്നില്ല എന്ന് നിങ്ങൾ ചോദിച്ചേക്കാം. പക്ഷേ അത് സഹായിക്കില്ല. അവർ (ഉപദ്രവിച്ചവർ) എൻ്റെ ഫോട്ടോ എടുത്ത് എന്നെ ഭീഷണിപ്പെടുത്തുന്നു. മറ്റ് പെൺകുട്ടികളും ഉണ്ട്. ഞങ്ങൾക്ക് ആരോടും പറയാൻ കഴിയില്ല. ഞങ്ങൾക്ക് കോളേജ് ഒഴിവാക്കാൻ കഴിയുന്നില്ല, ഞങ്ങൾ കുടുങ്ങി. ഞാൻ പൊലീസിൽ പരാതി നൽകുകയോ അധികാരികളെ സമീപിക്കുകയോ ചെയ്താൽ, അവർ എൻ്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടും. ഞാൻ ഇപ്പോൾ പോയാൽ, കുറച്ച് വർഷത്തേക്ക് നിങ്ങൾക്ക് വിഷമം തോന്നും. പിന്നീട് നിങ്ങൾ മറക്കും. പക്ഷേ, ഞാൻ അടുത്തുണ്ടെങ്കിൽ, നിങ്ങൾ എല്ലാ സമയത്തും വിഷമിക്കുകയും ചെയ്യും'', എന്നാണ് പെണ്‍കുട്ടി പിതാവിന് എഴുതിയത്.
എന്നാല്‍ അരുതാത്തതൊന്നും ചെയ്യരുതെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും, പെണ്‍കുട്ടിയില്‍ നിന്ന് പ്രതികരണം ലഭിച്ചില്ല. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മകൾ എന്തിനാണ് മരിച്ചത് എന്നറിയണം. വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് അവളെ വളർത്തിയത്. പത്താം ക്ലാസ്സിലെ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി. ഇവിടെ നല്ല വിദ്യാഭ്യാസം കിട്ടുമെന്ന് വിശ്വസിച്ചാണ് ഈ കോളേജിൽ ചേർത്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് കോളേജ് അധികൃതരും രംഗത്തെത്തി. സ്ത്രീകളുടെ ഹോസ്റ്റലിൽ പുരുഷന്മാർക്ക് പ്രവേശിക്കാനാകില്ലെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
"ഞങ്ങൾ എല്ലാ വിദ്യാർത്ഥികളെയും നിരീക്ഷിക്കുന്നു. പുരുഷന്മാർക്ക് പെൺകുട്ടികളുടെ ഹോസ്റ്റലിൽ പോകാൻ കഴിയില്ല. വനിതാ വാർഡൻമാരുണ്ട്, അതിനാൽ ലൈംഗികാതിക്രമത്തിന് സാധ്യതയില്ല," എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം.
ഫാക്കൽറ്റി അംഗങ്ങളെയും മറ്റ് വിദ്യാർത്ഥികളെയും ചോദ്യം ചെയ്തു വരികയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)