ഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്ര ഒഡീഷയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയുമായി ചേർന്നുള്ള പങ്കാളിത്ത സർക്കാരാണ് ബിജെഡി നയിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
ഒഡിഷയിലെ പ്രതിപക്ഷമായ ബിജെപി യുമായി സഖ്യം ചേർന്നുകൊണ്ടാണ് പട്നായിക്ക് സർക്കാർ സംസ്ഥാനത്ത് മുന്നോട്ട് പോകുന്നതെന്ന് ആരോപിച്ച രാഹുൽ പാർലമെന്റിൽ തനിക്കിത് കാണാൻ സാധിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
“നവീൻ പട്‌നായിക്കിന്റേയും നരേന്ദ്ര മോദിയുടെയും പങ്കാളിത്ത സർക്കാരാണ് ഒഡീഷയിൽ നടക്കുന്നത്. രണ്ടുപേരും കൈകോർക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു, അത് എനിക്ക് പാർലമെന്റിൽ കാണാൻ കഴിയും. കോൺഗ്രസ് ഇവിടെ രണ്ട് പാർട്ടികൾക്കെതിരെയും പോരാടുകയാണ്, ”രാഹുൽ പറഞ്ഞു
റൂർക്കേലയിൽ നിന്ന് സുന്ദർഗഢിലേക്കുള്ള യാത്രാമധ്യേ, ഗോത്രവർഗ മേഖലകളിലൂടെ പര്യടനം നടത്തിയ രാഹുൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു, വൻതോതിലുള്ള കുടിയേറ്റം, ആദിവാസികളോടും പിന്നാക്ക വിഭാഗങ്ങളോടും അനീതി, വ്യവസായികളുടെ പ്രകൃതിവിഭവങ്ങൾ കൊള്ളയടി തുടങ്ങിയ വിഷയങ്ങളും അദ്ദേഹം ഉന്നയിച്ചു.
ഒഡീഷ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്‌നായിക് സർക്കാരിനെ ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് രാഹുലിന്റെ ആരോപണങ്ങൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രധാന നിയമനിർമ്മാണങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ പാർലമെന്റിനകത്തും പുറത്തും മോദി സർക്കാരിന് ബിജെഡിയുടെ പിന്തുണയും ഇരു പാർട്ടികളുടെയും ഉന്നത നേതൃത്വത്തിന്റെ പരസ്പര പ്രശംസയെ കുറിച്ചും രാഹുൽ പരാമർശിച്ചു.
ജനുവരി 29 ന് ഭുവനേശ്വറിൽ നടന്ന റാലിയിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
"ബിജെഡിയും ബിജെപിയും ഒന്നുതന്നെയാണ്. നിങ്ങളുടെ മുഖ്യമന്ത്രി (പട്നായിക്) ഡൽഹിയിൽ മോദിയെ സഹായിക്കുമ്പോൾ അദ്ദേഹം ഇവിടെ മുഖ്യമന്ത്രിയെ സഹായിക്കുന്നു. തെലങ്കാനയിലും അതുതന്നെയാണ് സംഭവിച്ചത്. ആ സാഹചര്യത്തിൽ തെലങ്കാനയിലെ ബിആർഎസ് സർക്കാരിനെ ഞങ്ങൾ പുറത്താക്കി, ഒഡീഷയിലെ ബിജെഡി സർക്കാരിനും അതേ മറുപടിയാണ് ഞങ്ങൾ നൽകാൻ പോകുന്നത്. ”അദ്ദേഹം പറഞ്ഞു.
ഒഡീഷയിൽ നിന്ന് 30 ലക്ഷം ആളുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂലിപ്പണിക്കായി കുടിയേറുമ്പോൾ, 30 ശതകോടീശ്വരന്മാർ സംസ്ഥാനത്തിന്റെ വിഭവങ്ങൾ കൊള്ളയടിക്കാൻ പുറത്തുനിന്ന് ഇവിടെയെത്തിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
ഒരുകാലത്ത് കോൺഗ്രസിന് ശക്തമായ സാന്നിധ്യമുണ്ടായിരുന്ന മേഖലയിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് റൂട്ട് തിരഞ്ഞെടുപ്പെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പാർട്ടിയുടെ ഗോത്രമുഖവും മുൻ മുഖ്യമന്ത്രിയുമായ ഹേമാനന്ദ ബിസ്വാൾ 2009-ൽ സുന്ദർഗഢ് ലോക്‌സഭാ സീറ്റിൽ വിജയിച്ചിരുന്നു. ബർഗഡിലും പാർട്ടിയുടെ സ്ഥാനാർത്ഥി 2009-ൽ വിജയിച്ചിരുന്നു.