“സ്വാതന്ത്ര്യം അപകടത്തിലാകുന്നിടത്ത്, അല്ലെങ്കിൽ നീതിക്ക് ഭീഷണിയാകുന്നിടത്ത്, അല്ലെങ്കിൽ ആക്രമണം നടക്കുന്നിടത്ത്, നമുക്ക് നിഷ്പക്ഷമായിരിക്കാൻ കഴിയില്ല”- 1949ലെ അമേരിക്കൻ കോണ്ഗ്രസിൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രഖ്യാപിച്ചു.
ഇന്ത്യയുടെ അന്നത്തെ ചേരിചേരാ വിദേശനയത്തെക്കുറിച്ചായിരുന്നു പറഞ്ഞതെങ്കിലും സ്വാതന്ത്ര്യം, നീതി, സമാധാനം, നിഷ്പക്ഷത തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ചുള്ള ദർശനം ഈ വാക്കുകളിലുണ്ട്.
ഇന്ത്യൻ ഭരണഘടനയും പാർലമെന്ററി ജനാധിപത്യവും രാഷ്ട്രീയ വ്യവസ്ഥിതിയും മുതൽ പൗരസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും നിയമവാഴ്ചയും നീതിയും തുല്യതയും വരെ വെല്ലുവിളിയും ഭീഷണിയും നേരിടുന്ന കാലമാണിത്.
പാർലമെന്റിന്റെ നടപ്പു വർഷകാല സമ്മേളനവും ബജറ്റ് അവതരണവും ചർച്ചയും അടക്കമുള്ള കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ജനാധിപത്യ വിശ്വാസികളുടെ ആശങ്ക കൂടും.
ഭൂരിപക്ഷവാദം ആപത്ത്
സമവായവും സമന്വയവും സമത്വവും എന്നതിലേറെ അധികാരം കിട്ടിയവരും നിയമനിർമാണസഭകൾ നിയന്ത്രിക്കുന്നവരും പലപ്പോഴും ഏകപക്ഷീയ നടപടികളും തീരുമാനങ്ങളും പരാമർശങ്ങളുമായി മുന്നോട്ടു പോകുന്നതു പതിവായിരിക്കുന്നു. ബഹുസ്വരതയും നാനാത്വവും തുല്യാവസരവും തുല്യനീതിയും വാക്കുകളിൽ മാത്രമൊതുങ്ങി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു നികുതി എന്നൊക്കെ പരസ്യമായി പറയുന്പോഴും ഒരു രാജ്യം ഒരു നേതാവ്, ഒരു പാർട്ടി, ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം തുടങ്ങി അപകടകരമായ ഏകവാദവും ഉള്ളിലുണ്ട്.
വിവിധങ്ങളായ സംസ്കാരങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും വിശ്വാസങ്ങളുടെയും ഗോത്രങ്ങളുടെയും സംഗമഭൂമിയായ ബഹുസ്വരതയുടെ രാജ്യത്താണ് ഇത്തരം നീക്കങ്ങൾക്കു കൈയടി കിട്ടുന്നത്.
ഭൂരിപക്ഷവാദം ഉയർത്തി എതിർശബ്ദങ്ങളെയും പ്രതിപക്ഷത്തെയും വെട്ടിനിരത്തുന്നു. ഭരണാധികാരത്തിന്റെ അഹന്തയിൽ മതകാര്യങ്ങൾവരെ രാജ്യത്തിനും ജനങ്ങൾക്കുംമേൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നു.
വർഗീയ, കോർപറേറ്റ് അജൻഡകളും വ്യക്തിതാത്പര്യങ്ങളും അധികാരത്തിലെത്തുന്നവർ മറയില്ലാതെ നടപ്പാക്കുന്പോൾ ജനാധിപത്യത്തിന്റെ അന്തഃസത്തയാണു തകരുന്നത്.
തെരഞ്ഞെടുപ്പു പ്രക്രിയയിലും പുഴുക്കുത്തുകളേറെ. വോട്ടർമാരെ സ്വാധീനിക്കാൻ പച്ചയായ വർഗീയത പറഞ്ഞവർക്കും ശതകോടികളുടെ പണം ഒഴുക്കിയവർക്കും ഒരു കുഴപ്പവുമില്ല! സാന്പത്തിക അസമത്വവും ആദിവാസി, ദളിത്, ന്യൂനപക്ഷ പീഡനങ്ങളും കൂടുന്നതല്ലാതെ പരിഹാരമില്ല.
നീറും വേദനയായി മണിപ്പുർ
ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, ദാരിദ്ര്യം, മയക്കുമരുന്നുകളുടെ വ്യാപനം, തീവ്രവാദം, ഭീകരാക്രമണങ്ങൾ തുടങ്ങിയവ മുതൽ രാജ്യത്തിന്റെ ഭാവിപോലും അപകടത്തിലാക്കും വിധമുള്ള പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത വരെ വിശദമായി ചർച്ച ചെയ്യാനോ യോജിച്ച പരിഹാരം കണ്ടെത്തുന്നതിനോ സർക്കാരിനും പാർലമെന്റിനും കഴിയുന്നില്ല.
വിദ്യാഭ്യാസത്തിലും പരീക്ഷകളിലും മായം ചേർക്കുകയും ആരോഗ്യ സംവിധാനം വഷളാക്കുകയും ചെയ്താൽ വരുംതലമുറകളെയാകെ തകർക്കാൻ മറ്റൊന്നും ആവശ്യമില്ല. രാഷ്ട്രീയ കസർത്തുകൾക്കപ്പുറത്ത് ജനകീയ പ്രശ്നങ്ങൾക്കു പരിഹാരമില്ല.
15 മാസമായിട്ടും രാജ്യത്തെ ഞെട്ടിച്ച മണിപ്പുർ കലാപത്തിന്റെ തീ അണയ്ക്കാനായിട്ടില്ല. ചെറുതും വലുതുമായ വർഗീയ സംഘർഷങ്ങളും ന്യൂനപക്ഷ ആക്രമണങ്ങളും വിവിധ സംസ്ഥാനങ്ങളിൽ പതിവായി നടക്കുന്നു.
ഇരുന്നൂറിലേറെ പേർ കൊല്ലപ്പെടുകയും അര ലക്ഷത്തിലേറെ പേരുടെ ഭവനങ്ങൾ അഗ്നിക്കിരയാക്കുകയും അനേകായിരങ്ങൾ ഇപ്പോഴും ക്യാന്പുകളിൽ കഴിയുകയും ചെയ്യുന്ന മണിപ്പുരിൽ ചെന്നു ദുരിതബാധിതരെ ആശ്വസിപ്പിക്കാൻ സമയവും മനസുമില്ലാത്ത പ്രധാനമന്ത്രിയാണ് മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് ആശംസ നേരാനായി മുംബൈയിൽ പറന്നിറങ്ങിയത്.
ഒരു നേരത്തെ അത്താഴത്തിനു മാർഗമില്ലാത്തവരുള്ള രാജ്യത്ത് ശതകോടികൾ മുടക്കി നടത്തുന്ന വിവാഹധൂർത്തിന് പ്രധാനമന്ത്രി മുതൽ വൻ രാഷ്ട്രീയനേതാക്കൾ വരെ നേരിട്ടുചെന്നു കുടപിടിക്കുന്നതിലെ സൂചന നിസാരമല്ല.
വ്യക്തിപൂജ, മക്കൾ രാഷ്ട്രീയം
ജനങ്ങളുടെ സേവകരാകേണ്ട ജനപ്രതിനിധികളും ഭരണാധികാരികളും ജനങ്ങളുടെമേൽ ആധിപത്യം പുലർത്തുന്നതല്ല ജനാധിപത്യം. ജനനായകർ ഭരണത്തിലെത്തുന്പോൾ ജനവിരുദ്ധരായി മാറുന്നതു ശരിയല്ല.
ജനങ്ങൾ നൽകിയ അധികാരം ദുരുപയോഗിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ എണ്ണിയാൽ തീരില്ല. അധികാരത്തിന്റെ ഹുങ്കു കാണിക്കാൻ നികുതിപ്പണം ഉപയോഗിച്ച് വൻസുരക്ഷാ സന്നാഹവും വാഹനവ്യൂഹവും ഉപയോഗിക്കുന്നതും മര്യാദയില്ലാത്ത ആർഭാടങ്ങളും ധൂർത്തും തെറ്റുതന്നെ.
രാഷ്ട്രീയ പാർട്ടികൾക്കുള്ളിലും മന്ത്രിസഭയിലും പാർലമെന്റിലും ക്രിയാത്മകവും ഫലപ്രദവും ജനാധിപത്യപരവുമായ ചർച്ചകൾ പലപ്പോഴും നടക്കാറില്ല. പ്രധാന നേതാവിന്റെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കാൻ പോലും ആർക്കും ധൈര്യമില്ല.
വ്യക്തി, കുടുംബ ആധിപത്യങ്ങളും സ്വജനപക്ഷപാതവും രാഷ്ട്രീയ പാർട്ടികളെ ദുഷിപ്പിച്ചുകഴിഞ്ഞു. കുടുംബാധിപത്യത്തിനെതിരേ വോട്ട് ചോദിച്ച് അധികാരം പിടിച്ച പാർട്ടികളിലും മക്കൾരാഷ്ട്രീയവും വ്യക്തിപൂജകളും പരിധി വിടുകയാണ്.
വ്യക്തിപൂജ കൂടിവരുന്നു. ചെറു പാർട്ടികളിൽ വരെ ഇത്തരം ദുഷ്പ്രവണതകൾ വ്യാപകമായി. അധികാരം ചിലരിലേക്കു കേന്ദ്രീകരിക്കുന്പോൾ ജനാഭിലാഷങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നു.
ഫെഡറലിസം തച്ചുടയ്ക്കരുത്
ഇന്ത്യൻ രാഷ്ട്രീയവും പാർലമെന്ററി ജനാധിപത്യ സംവിധാനവും നേരിടുന്ന വലിയ ഭീഷണികളും അപകടകരമായ പ്രവണതകളും അഭികാമ്യമല്ലാത്ത രീതികളും കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ കാണാനായി.
അടിയന്തര തിരുത്തൽ ആവശ്യമായ തെറ്റുകളുടെ കുത്തൊഴുക്കാണു പതിറ്റാണ്ടുകളായി കണ്ടുവരുന്നത്. മുൻകാലങ്ങളിലെ തെറ്റുകൾ തിരുത്തുമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ മോദി സർക്കാരിന്റെ പത്തുവർഷക്കാലത്തും ഇത്തരം തെറ്റുകൾ കൂടിയതാണു വിരോധാഭാസം.
മൂന്നാം മോദി സർക്കാരിനുവേണ്ടി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും തുല്യനീതിക്കും എതിരായി.
ഭരണം നിലനിർത്താനായി സഖ്യകക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും കൈയയച്ചു പ്രീണിപ്പിച്ചപ്പോൾ, കേരളവും തമിഴ്നാടും കർണാടകയും അടക്കമുള്ള സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതുപോലും നൽകിയില്ല. കുർസി ബചാവോ അല്ലെങ്കിൽ കസേര സംരക്ഷിക്കാനുള്ള ബജറ്റ് എന്ന് ആക്ഷേപിച്ചവരെ കുറ്റപ്പെടുത്താനാകില്ല.
രാജ്യത്തിന്റെ സാന്പത്തിക വിഭവങ്ങളും വികസന, ക്ഷേമ പദ്ധതികളും എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായി നൽകാൻ കേന്ദ്രസർക്കാരിന് കടമയും ഉത്തരവാദിത്വവുമുണ്ട്.
വോട്ട് ചെയ്യുന്നവർക്കും പിന്തുണയ്ക്കുന്നവർക്കും വേണ്ടി മാത്രമുള്ള ഭരണമായാൽ, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണ്. സാന്പത്തിക ഫെഡറലിസത്തെ തച്ചുടയ്ക്കുന്നുവെന്ന തോന്നൽപോലും അരക്ഷിതാവസ്ഥ സൃഷ്ടിക്കും.
വ്യവസ്ഥ പൊളിച്ചെഴുതണം
ബ്രിട്ടീഷ് കൊളോണിയൽ മാതൃകയാണ് ഇന്ത്യയുടെ രാഷ്ട്രീയവ്യവസ്ഥ ഏറെക്കുറെ അനുവർത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ ദുരുപയോഗം രാഷ്ട്രീയത്തെയും ജനാധിപത്യ സംവിധാനങ്ങളെയും വല്ലാതെ ദുഷിപ്പിച്ചു.
വോട്ടർമാരിൽ പകുതി പേരുടെ പോലും അംഗീകാരമില്ലാത്തവരാണു ജനപ്രതിനിധികളായി സർക്കാരുകൾ രൂപീകരിക്കുന്നത്. അന്പതു ശതമാനം വോട്ടു നേടാത്ത പാർട്ടിയും മുന്നണികളും മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന സ്ഥിതി പലതവണ രാജ്യം കണ്ടു. കോണ്ഗ്രസ്, ബിജെപി വ്യത്യാസം ഇക്കാര്യത്തിലില്ല.
ഇന്ത്യൻ രാഷ്ട്രീയത്തിൽ കോണ്ഗ്രസിന്റെ ആധിപത്യമുണ്ടായ 1980കളുടെ അവസാനം വരെയുള്ള നാലു പതിറ്റാണ്ടിൽ നടന്ന ഒന്പത് ദേശീയ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും ഉയർന്ന വോട്ട് വിഹിതം 1984 ഡിസംബറിലെ 48 ശതമാനമായിരുന്നു. പക്ഷേ, ഇത് കോണ്ഗ്രസിനു മൃഗീയമായ പാർലമെന്ററി ഭൂരിപക്ഷം നൽകി; ലോക്സഭയുടെ അഞ്ചിലൊന്ന്.
2014ൽ നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രി ആയ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതം 31.3 ശതമാനമായിരുന്നു. സഖ്യകക്ഷികളായ ചെറുപാർട്ടികൾക്കെല്ലാംകൂടി കിട്ടിയത് ആറു ശതമാനം വോട്ടാണ്.
പക്ഷേ, 428 മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപിക്ക് 282 എംപിമാരെ ജയിപ്പിക്കാനും ഭരണം പിടിക്കാനുമായി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 303 സീറ്റുകൾ ജയിക്കാനായെങ്കിലും വോട്ടുശതമാനം 37.4 ശതമാനം മാത്രമായിരുന്നു. സഖ്യകക്ഷികളുടെ വോട്ട് എട്ടു ശതമാനവും.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 36.56 ശതമാനം വോട്ടു കിട്ടിയെങ്കിലും ബിജെപിക്ക് 240 സീറ്റുകളിലേക്കു ചുരുങ്ങേണ്ടിവന്നു. ആകെ 99 സീറ്റുകൾ കിട്ടിയ മുഖ്യ പ്രതിപക്ഷമായ കോണ്ഗ്രസിന് കിട്ടിയത് 21.19 ശതമാനം വോട്ട്.
ഭൂരിപക്ഷ സ്വേച്ഛാധിപത്യം പാടില്ല
പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ആർഎസ്എസിന്റെയും തീരുമാനങ്ങളും അജൻഡകളും പാസാക്കുന്നതിനുള്ള ഉപകരണമായി പലപ്പോഴും പാർലമെന്റ് മാറി. കോണ്ഗ്രസ്, കോണ്ഗ്രസിതര സർക്കാരുകളുടെ കാലത്തും ഇത്തരം സംഭവങ്ങളുണ്ടായി.
ക്രിമിനൽ നിയമ ഭേദഗതികൾ അടക്കം വിവാദ ബില്ലുകൾ ഏകപക്ഷീയമായി പാസാക്കാനായി ഒറ്റയടിക്ക് 146 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതും ജനാധിപത്യത്തിന്റെ പേരിലാണ്. പാർലമെന്റിൽ മാധ്യമങ്ങൾക്ക് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകകൂടി ചെയ്തതോടെ പാർലമെന്ററി ജനാധിപത്യം ചോദ്യചിഹ്നമായി.
‘ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം’ ആയി ജനാധിപത്യം മാറിയതാണു ദുരന്തം. അതിലേറെ വ്യക്തി ആധിപത്യവും കുടുംബാധിപത്യവും സ്വജനപക്ഷപാതിത്വവും അധികാര ദുർവിനിയോഗവും പണക്കൊഴുപ്പും രാഷ്ട്രീയത്തെ മലീമസമാക്കി.
രാഷ്ട്രീയവും നിയമനിർമാണ സംവിധാനവും അടിപടലം അഴിച്ചുപണിയുകയും തിരുത്തലുകൾ വരുത്തുകയും വേണം. പാർലമെന്ററി ജനാധിപത്യത്തിന്റെ മരണകൂടീരമായി പുതിയ പാർലമെന്റ് മന്ദിരം പരിണമിക്കാൻ അനുവദിച്ചുകൂടാ.