ന്യൂഡല്‍ഹി: വാരണാസിയില്‍ വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മോദി ദത്തെടുത്ത വാരണാസി ഗ്രാമങ്ങൾ എന്തിനാണ് ഉപേക്ഷിച്ചതെന്നും 20,000 കോടി ചെലവഴിച്ചിട്ടും ഗംഗ മലിനമായത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
വാരണാസിയിലെ തൻ്റെ പരാജയങ്ങൾക്ക് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഉത്തരം നൽകണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
"ഇന്നത്തെ ചോദ്യങ്ങൾ: 20,000 കോടി രൂപ ചെലവഴിച്ചിട്ടും ഗംഗ എന്തുകൊണ്ടാണ് മലിനമായത്? എന്തുകൊണ്ടാണ് പ്രധാനമന്ത്രി താൻ "ദത്തെടുത്ത" വാരണാസി ഗ്രാമങ്ങൾ ഉപേക്ഷിച്ചത്? എന്തുകൊണ്ടാണ് വാരണാസിയിലെ മഹാത്മാഗാന്ധിയുടെ പൈതൃകം നശിപ്പിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്," ജയറാം രമേശ് സമൂഹമാധ്യമത്തിലൂടെ ചോദിച്ചു.
2014-ൽ വാരാണസിയിൽ വന്നപ്പോൾ മോദി ഗംഗാനദിയിലെ ജലം ശുദ്ധീകരിക്കുമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു. എന്നാൽ അധികാരത്തിൽ വന്നയുടൻ, 'ഓപ്പറേഷൻ ഗംഗ'യെ നമാമി ഗംഗ എന്ന് പുനർനാമകരണം ചെയ്തു.
പത്ത് വർഷത്തിന് ശേഷം, 'നമാമി ഗംഗെ' പദ്ധതിക്ക് 20,000 കോടി രൂപയിലധികം ചിലവാക്കി. പിന്നീട് മലിനമായ നദികളുടെ എണ്ണം 51 ൽ നിന്ന് 66 ആയി വർദ്ധിച്ചു. 71% മോണിറ്ററിംഗ് സ്റ്റേഷനുകൾ അപകടകരമായ ബാക്ടീരിയകൾ സുരക്ഷിതമായ അളവുകളേക്കാൾ 40 മടങ്ങ് വരെ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ ഇപ്പോൾ വെള്ളത്തിൽ കണ്ടെത്തി.
"നികുതിദായകരുടെ പണമായ 20,000 കോടി എവിടെപ്പോയി? അഴിമതിയിലും കെടുകാര്യസ്ഥതയിലും എത്രമാത്രം തട്ടിയെടുത്തു? ഗംഗാമാതാവിനോട് പോലും നുണ പറഞ്ഞ ഒരാളെ വാരാണസിയിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും?' -ജയ്‌റാം രമേശ് ചോദിച്ചു.