ന്യൂഡല്‍ഹി: കാനഡയുമായുള്ള നയതന്ത്ര പിരിമുറുക്കം രൂക്ഷമായതിനെ തുടർന്ന് ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഒക്ടോബര്‍ 19ന് രാത്രി 11.59നോ, അല്ലെങ്കില്‍ അതിന് മുമ്പോ രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം.
ആക്ടിംഗ് ഹൈക്കമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ഇയാൻ റോസ് ഡേവിഡ് ട്രൈറ്റ്‌സ്, ആദം ജെയിംസ് ചുപ്‌ക, പോള ഓർജുവേല എന്നിവരെയാണ് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്,
ഖാലിസ്ഥാൻ അനുകൂല ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ റിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ പരിധിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാനഡ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായത്.
പിന്നാലെ കാനഡയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി, ഉദ്യോഗസ്ഥരുടെ സുരക്ഷ മുന്‍നിര്‍ത്തി ഹൈക്കമ്മീഷണര്‍ അടക്കമുള്ള നയതന്ത്രജ്ഞരെ ഇന്ത്യ തിരികെ വിളിച്ചിരുന്നു.
“തീവ്രവാദത്തിൻ്റെയും അക്രമത്തിൻ്റെയും അന്തരീക്ഷത്തിൽ, ട്രൂഡോ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾ അവരുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് അടിവരയിട്ടു. അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിലവിലെ കനേഡിയൻ സർക്കാരിൻ്റെ പ്രതിബദ്ധതയിൽ ഞങ്ങൾക്ക് വിശ്വാസമില്ല. അതിനാൽ, ഹൈക്കമ്മീഷണറെയും അവര്‍ ലക്ഷ്യമിട്ട നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും പിൻവലിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു”-വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.