ന്യൂഡല്‍ഹി: കാനഡയിലെ ഹൈക്കമ്മീഷണറെ പിന്‍വലിക്കാന്‍ ഇന്ത്യയുടെ തീരുമാനം. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ പരിധിയില്‍ ഇന്ത്യൻ നയതന്ത്രജ്ഞരെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമ്മീഷണറെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
ഉദ്യോഗസ്ഥരുടെ സുരക്ഷ കനേഡിയന്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് കനേഡിയൻ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് അടിവരയിടുന്നു. അതുകൊണ്ട് ഹൈക്കമ്മീഷണറെയും കാനഡ ലക്ഷ്യമിടുന്ന നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ ഹൈക്കമ്മീഷണറെയും കാനഡയിലെ മറ്റ് നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും അടിസ്ഥാനരഹിതമായി ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ലെന്നും കാനഡയെ അറിയിച്ചു.
ഇന്ത്യയ്‌ക്കെതിരായ തീവ്രവാദത്തിനും അക്രമത്തിനും വിഘടനവാദത്തിനും ട്രൂഡോ ഗവൺമെന്റ് നല്‍കുന്ന പിന്തുണയ്‌ക്ക് മറുപടിയായി തുടർനടപടികൾ സ്വീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.