മുംബൈ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ വായ്പാ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്കായ റിപ്പോ 6.5 ശതമാനത്തിൽ തുടരും. ഇന്ന് ചേർന്ന ആർ.ബി.ഐ പണനയ അവലോകന യോഗത്തിന്‍റേതാണ് തീരുമാനം.
പണനയ സമിതിയുടെ കഴിഞ്ഞ ഒമ്പത് യോഗങ്ങളിലും റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തന്നെ നിലനിർത്താനാണ് തീരുമാനിച്ചിരുന്നത്. വളര്‍ച്ചാ ലക്ഷ്യങ്ങളും പണപ്പെരുപ്പവും സന്തുലിതമായി നിലനിര്‍ത്താനുള്ള നടപടിയുടെ ഭാഗമായാണിത്. 2023 ഫെബ്രുവരിയിലാണ് 6.50 ശതമാനം എന്ന റിപ്പോ നിരക്ക് ആർ.ബി.ഐ നിശ്ചയിച്ചത്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടപ്പുവര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണ് ഇന്നത്തേത്. പുറത്തു നിന്നുള്ള മൂന്നംഗങ്ങളെ നിയമിച്ച ശേഷം ചേർന്ന പണനയ സമിതിയുടെ ആദ്യ യോഗം കൂടിയാണിത്.