കൊളംമ്പോ: സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് രാമേശ്വരത്ത് നിന്നുള്ള 16 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖ (ഐഎംബിഎൽ) കടന്നെന്നാരോപിച്ചാണ് അറസ്റ്റ്.
ഇവരുടെ ബോട്ടുകളും സേനപിടിച്ചെടുത്തു. കച്ചത്തീവിനും നെടുന്തീവിനുമിടയിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികളാണ് പിടിയിലായത്.
രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ പോയ 400 മത്സ്യത്തൊഴിലാളികളിൽ ഉള്ളവരാണ് പിടിയിലായ 16 പേർ. ബോട്ടുകൾ മഹേന്ദ്രൻ, രാമസുന്ദരം എന്നീ വ്യക്തികളുടേതാണ്. മയിലാട്ടി മത്സ്യബന്ധന തുറമുഖത്ത് എത്തിച്ച ബോട്ടുകൾ ജാഫ്ന ഫിഷറീസ് വകുപ്പിന് കൈമാറി.
അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ കൽപ്പാട്ടി നേവി ക്യാമ്പിലേക്ക് കൊണ്ടുപോയി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചു.
മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരികയാണെന്ന് സംഭവത്തെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.
ഇത്തരം അറസ്റ്റുകൾ തടയാനും നിലവിൽ ശ്രീലങ്കയുടെ കൈവശമുള്ള 128 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 199 ബോട്ടുകളും മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.