ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ 63.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലാണ് നാലാം ഘട്ടത്തിൽ കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 76 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഉത്തർപ്രദേശിൽ 57.91 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശിൽ 68.77 ശതമാനവും ബിഹാറിൽ 55.92 ശതമാനവും കശ്മീരില്‍ 35.75 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 ലോക്സഭാ മണ്ഡലങ്ങളിലേക്കും ആന്ധ്രപ്രദേശ്, ഒഡീഷ നിയമസഭയിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
ആന്ധ്രപ്രദേശ് നിയമസഭയിലെ 175 സീറ്റിലേക്കും ഒഡീഷ നിയമസഭയിലെ 28 സീറ്റിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
ഉത്തർപ്രദേശിലെ കനൗജിൽ മത്സരിക്കുന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പശ്ചിമബംഗാളിലെ കൃഷ്ണനഗറിൽനിന്നു മത്സരിക്കുന്ന തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ഗിരിരാജ് സിംഗ്. അസൻസോളിലെ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥി ശത്രുഘ്നൻ സിൻഹ, ആന്ധ്രാപ്രദേശിലെ കടപ്പ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വൈ.എസ്.ശർമിള എന്നിവരാണ് നാലാം ഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖർ.
ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. ഉത്തർപ്രദേശ് 13, മഹാരാഷ്ട്ര 11, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എട്ടുവീതം, ബിഹാർ അഞ്ച്, ജാർഖണ്ഡ്, ഒഡീഷ നാലുവീതം, ജമ്മു കാഷ്മീർ ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങൾ.
നാലാംഘട്ടത്തോടെ 381 ലോക്സഭാ സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയായി.