ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു.
ശനിയാഴ്ച പുലർച്ചെ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയെന്നും പരിശോധനകൾ നടക്കുന്നുണ്ടെന്നും എയർലൈൻ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
സുരക്ഷാ ഏജൻസികൾ അനുമതി നൽകിയാൽ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് തുടരും. ഒക്‌ടോബർ 18ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തുന്ന വിസ്താര-യു.കെ 17ന് സോഷ്യൽ മീഡിയയിൽ സുരക്ഷാ ഭീഷണി ലഭിച്ചിരുന്നു. അതേസമയം, വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന ആകാസ എയർ ക്യു.പി 1366 വിമാനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ ഭീഷണി ലഭിച്ചതായി അധികൃതർ പറഞ്ഞു.
തുടർന്ന് എല്ലാ യാത്രക്കാരെയും വിമാനത്തിൽനിന്ന് ഇറക്കി പരിശോധന നടത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40ഓളം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു.
വ്യാജ ബോംബ് ഭീഷണികൾ ഉണ്ടാകുന്നത് തടയാൻ കുറ്റവാളികളെ ‘നോ ഫ്ലൈ’ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെ കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ സിവിൽ ഏവിയേഷൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.