ന്യൂഡൽഹി: നോർവീജിയൻ സംഗീതജ്ഞൻ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ ഇരുപതോളം മൊബൈലുകൾ കണ്ടെത്തി.
എല്ലാ മൊബൈലുകളും കണ്ടെത്തിയത് ഡൽഹിയിൽ നിന്നാണ്. കണ്ടെടുത്തതിൽ കൂടുതലും ഐ ഫോണുകൾ ആണ്. എന്നാൽ ഈ ഫോണുകൾ കൊച്ചിയിൽ നിന്ന് മോഷണം പോയവയാണോ എന്ന് സ്ഥിരീകരിക്കാൻ ശ്രമം തുടരുകയാണ്. ഇവയുടെ ഐഎംഇഐ നമ്പർ കണ്ടെത്താൻ പരിശോധന നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ തുടരുന്നു.
കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന പരിപാടിക്കിടെ 21 ഐ ഫോണുകളുൾപ്പെടെ 35 സ്മാർട്ട് ഫോണുകളാണ് നഷ്ടമായതായി പരാതി ലഭിച്ചത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം പത്ത് നഗരങ്ങളിൽ സംഗീതപരിപാടിയി നടത്തുന്നുണ്ട്. അവയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.
പതിനായിരത്തോളം പേർ ഈ പരിപാടിയിൽ പങ്കെടുത്തതായി കണക്കാക്കുന്നു . കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു എങ്കിലും മോഷണം നടക്കുകയായിരുന്നു.പരിപാടി നടക്കുന്ന വേദിയിൽ നിരവധി പൊലീസുകാരെ വിന്യസിച്ചിരുന്നു. സ്ഥലത്ത് പൂർണ സി.സി ടി.വി നിരീക്ഷണവുമുണ്ടായിരുന്നു.
എല്ലാ സുരക്ഷാ സംവിധാനങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ചാണ് മോഷണം നടന്നത്. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് ഫോണുകൾ മോഷ്ടിച്ചത് എന്നാണ് സൂചന. ഇത്രയധികം ഫോണുകൾ ആസൂത്രിതമായാണ് മോഷ്ടിച്ചത്
ബെംഗളൂരുവിൽ നടന്ന പരിപാടിക്കിടെയും 100 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന വിവരമുണ്ട്. കൊച്ചിയിലെ പരിപാടിക്ക് നാലുദിവസങ്ങൾക്ക് മുൻപായിരുന്നു ബെംഗളൂരുവിലെ പരിപാടി.