ഒന്നരമാസമായി വയനാട്ടില്‍ നിന്നുള്ള വാഴക്കുലകള്‍ വിപണിയിലെത്തുന്നില്ല. വരള്‍ച്ചയും മഴയും വന്യമൃഗശല്യവുമായി ആകെ താളംതെറ്റിയിരിക്കുകയാണ് വയനാട്ടിലെ വാഴക്കൃഷി. ഓണവിപണിയിലേക്ക് ആവശ്യമായ നേന്ത്രക്കായകള്‍ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്.
ഇപ്പോള്‍ നേന്ത്രക്കായ കിലോയ്ക്ക് 22 രൂപ മുതല്‍ 24 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതിന്റെ ഇരട്ടിയോളം വിലയുണ്ടായിരുന്നു. അതേസമയം, ഇപ്പോഴും കായവറത്തതിന് നല്ല വിലയുമുണ്ട്. കിലോയ്ക്ക് 300 രൂപയും ശര്‍ക്കര വരട്ടി കിലോയ്ക്ക് 260 രൂപയുമാണ് വില. നാടന്‍കായയുടെ ലഭ്യത കുറഞ്ഞിട്ടും ആനുപാതികമായി വിപണിയില്‍ വില ഉയരുന്നില്ല.
മിക്കയിടത്തും അതിതീവ്രമഴയില്‍ കൃഷി നശിച്ചു.ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കൃഷിയിറക്കിയ വയനാട്ടിലെ കര്‍ഷകര്‍ക്ക് ഉദ്ദേശിച്ചരീതിയില്‍ വിളവ് കിട്ടാതെ വന്നതാണ് പ്രതിസന്ധിയായത്. സാധാരണപോലെയൊരു ഓണവിപണി ഇക്കുറി പ്രതീക്ഷിക്കുന്നില്ല.
സാധാരണ ലഭ്യത കുറഞ്ഞാല്‍ വയനാടന്‍ വാഴക്കുലയുടെ വില ഉയരേണ്ടതാണ്. പക്ഷേ, അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യത്തിന് വാഴക്കുലകളെത്തുന്നത് വിപണിവിലയെ പിടിച്ചുനിര്‍ത്തുന്നു. വാഴക്കുലയുടെ താങ്ങുവില 30 രൂപയാക്കി ഉയര്‍ത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.