ആലപ്പുഴ: പക്ഷിപ്പനിയെത്തുടർന്ന് കോഴിക്കാഷ്ഠത്തിനേർപ്പെടുത്തിയ നിരോധനം മൂലം പച്ചക്കറിക്കർഷകർക്ക് പകരം വേറെ വളം അന്വേഷിക്കേണ്ട അവസ്ഥയാണ്. ജൈവവളം മാത്രമുപയോഗിച്ച് കൃഷി നടത്തുന്നവർ കോഴിവളത്തിനുപകരമായി ജൈവമാലിന്യത്തിൽ നിന്നുള്ള വളം ഉപയോഗിച്ചു തുടങ്ങി.
ജൈവമാലിന്യങ്ങൾ വ്യാപകമായി കിട്ടുന്ന ജില്ലയിൽ, നഗരങ്ങൾ കേന്ദ്രീകരിച്ച് പലയിടത്തും വളമാക്കുന്നുണ്ട്. നഗരസഭകൾക്കു പുറമേ സ്വകാര്യസ്ഥാപനങ്ങളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, വലിയ വിലയാണ് സ്വകാര്യസ്ഥാപനങ്ങൾ ഈടാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ആവശ്യക്കാർ കുറവായിരുന്നു. എന്നാൽ, കോഴിക്കാഷ്ഠത്തിന്റെ കടത്തലിനേർപ്പെടുത്തിയ നിയന്ത്രണം കർഷകർക്കു തിരിച്ചടിയായി മാറി.
ചാണകം, എല്ലുപൊടി, കോഴിക്കാഷ്ഠം എന്നിവയാണ് ഭൂരിഭാഗം ജൈവകർഷകരും കൂടുതൽ ഉപയോഗിച്ചിരുന്നത്. ആലപ്പുഴ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജൈവമാലിന്യം ധാരാളമുണ്ട്. ഇതു സംസ്കരിച്ച് വളമാക്കുന്നതിന് എയ്റോബിക് കംപോസ്റ്റ് യൂണിറ്റുകളും ഏറെയുണ്ട്. മറ്റുനഗരങ്ങളിലും ഇവ വ്യാപകമാക്കിയാൽ കർഷകരുടെ ആവശ്യത്തിനു വിലകുറച്ച് വളം നൽകാനാകും. കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് പച്ചക്കറിക്കൃഷി നടത്തുന്ന കർഷകർ ആലപ്പുഴ നഗരസഭയുടെ എയ്റോബിക് കംപോസ്റ്റിങ് കേന്ദ്രങ്ങളിൽ നിന്നാണിപ്പോൾ വളം ശേഖരിക്കുന്നത്.
പക്ഷിപ്പനി നിരീക്ഷണമേഖലയിൽ കോഴി, താറാവ് വളർത്തലിനും അവയുടെ ഇറച്ചി, മുട്ട, കാഷ്ഠം എന്നിവ പുറത്തു വിൽക്കുന്നതിനും 2025 മാർച്ചുവരെ നിരോധനം ഏർപ്പെടുത്താൻ വിദഗ്ധസമിതി ശുപാർശ ചെയ്തിരുന്നു. ഇതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. കൂടാതെ, കോഴിക്കാഷ്ഠം സുരക്ഷിതമല്ലാതെ ഉപയോഗിക്കരുതെന്ന് ആരോഗ്യപ്രവർത്തകരും നിർദേശിച്ചിരുന്നു.