നീണ്ടകര: ദേശീയപാതയുടെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾ വേണമെന്ന് ആവശ്യം ശക്തമാകുന്നു. വേട്ടുതറ, നീണ്ടകര പരിമണം, നീണ്ടകര ജംക്‌ഷൻ, ആൽത്തറമൂട് എന്നിവിടങ്ങളിലാണ് അടിപ്പാത വേണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. മത്സ്യബന്ധന തുറമുഖം, സംസ്കരണ യൂണിറ്റുകൾ, ആശുപത്രി, ദേവാലയങ്ങൾ, പഞ്ചായത്ത് ഓഫിസ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ ദേശീയപാതയോടു ചേർന്നാണ് ഉള്ളത്.
ഇതിൽ നീണ്ടകരയിൽ അടിപ്പാത പൂർത്തീകരിച്ചെങ്കിലും പുത്തൻതുറ ഭാഗത്ത് അനിശ്ചിതത്വം തുടരുകയാണ്. കായലിനും കടലിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന നീണ്ടകര പഞ്ചായത്തിൽ പാത നിർമാണം പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരും. കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയാണ് വേട്ടുതറ–പടപ്പനാൽ റോഡ്.
നിലവിൽ നീണ്ടകര പാലത്തിനോടു ചേർന്നും പുത്തൻതുറ ഭാഗത്തും അടിപ്പാത നിർമിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. വേട്ടുതറയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് തെക്കുംഭാഗം, നീണ്ടകര നിവാസികൾ ജനകീയ പ്രക്ഷോഭം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. നീണ്ടകര പാലത്തിൽ നിന്നും എത്തുന്ന വാഹനങ്ങൾ ഈ റോഡിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ചും അനിശ്ചിതത്വമാണ്.
പഴയ ദേശീയപാതയിലൂടെ ഹാർബർ വഴി അടിപ്പാതയിലൂടെ മറുവശത്തെ സർവീസ് റോഡ് വഴി പോകണമെന്ന നിർദേശമാണ് നിലവിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഉള്ളത്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്നാണ് യാത്രക്കാരുടെ സംശയം. നീണ്ടകര ആൽത്തറമൂട് ജംക്‌ഷനു സമീപം അടിപ്പാതയ്ക്കായി നിർമാണ പ്രവർത്തനം ആരംഭിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.