Advertisment

സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു: കെ.സുരേന്ദ്രൻ

വിഡി സതീശൻ്റെ തലയിൽ കളിമണ്ണാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും തിരിച്ചുവരാൻ പിണറായി വിജയനുള്ള കച്ചിതുരുമ്പാണ് കേന്ദ്ര അവഗണനയെന്ന വാദം.

New Update
ertyuiuytrtyuuytryu

കോഴിക്കോട്: കേന്ദ്ര ബഡ്ജറ്റുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരായ സംസ്ഥാന സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുഡിഎഫിൻ്റെ ഏറ്റവും മണ്ടന്മാരായ നേതൃത്വമാണിതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എൽഡിഎഫിൻ്റെ ഏക തുരുപ്പ് ചീട്ട് കേന്ദ്ര അവഗണനയാണ്. അതിന് വളം വെച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് ഇവിടെയുള്ളത്. വിഡി സതീശൻ്റെ തലയിൽ കളിമണ്ണാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും തിരിച്ചുവരാൻ പിണറായി വിജയനുള്ള കച്ചിതുരുമ്പാണ് കേന്ദ്ര അവഗണനയെന്ന വാദം.

Advertisment

 ബീഹാറിലെ കോൺഗ്രസ് നേതാക്കൻമാർക്കുള്ള വിവേചനബുദ്ധി കേരളത്തിലെ യുഡിഎഫ് നേതാക്കൾക്കില്ലാതായി പോയി. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ വികസനത്തിൻ്റെ പേരിൽ എംകെ രാഘവനൊക്കെ വെക്കുന്ന ഫ്ലക്സ് ബോർഡുകൾ മോദി ബഡ്ജറ്റിൽ അനുവദിച്ച തുകയാണ്. പ്രളയ ദുരിതത്തിന് കേരളത്തിന് അനുവദിച്ച തുക ഇതുവരെ സർക്കാർ ചിലവഴിച്ചിട്ടില്ല. ഇത് പ്രതിപക്ഷ നേതാവിന് അറിയുമോ? കേരളം എവിടെയാണ് അവഗണിക്കപ്പെട്ടതെന്ന തുറന്ന സംവാദത്തിന് യുഡിഎഫ്-എൽഡിഎഫ് നേതാക്കൾ തയ്യാറുണ്ടോ? യുഡിഎഫ് സ്വയംകുഴി തോണ്ടുകയാണ്. ഭരണപക്ഷത്തിൻ്റെ ബി ടീമാണ് പ്രതിപക്ഷം. അവഗണനയുണ്ടെങ്കിൽ ബഡ്ജറ്റ് ചർച്ചയിൽ കേരളത്തിലെ എംപിമാർ ചൂണ്ടിക്കാണിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.

ഈ വർഷം ഏറ്റവും കൂടുതൽ തുകയാണ് സംസ്ഥാനത്തിന് കേന്ദ്രം നീക്കിവെച്ചത്. നികുതിയിനത്തിൽ മാത്രം 3000ത്തിലധികം കോടി രൂപയാണ് കേരളത്തിന് അധികം അനുവദിച്ചത്. 300 കോടി മുതൽ 400 കോടി വരെയാണ് യുപിഎയുടെ കാലത്ത് കേരളത്തിന് റെയിൽവെക്ക് ലഭിച്ചിരുന്നത്. ഇത്തവണ 3011 കോടി രൂപയാണ് കേരളത്തിന് റെയിൽവെ വികസനത്തിന് കിട്ടിയത്. കേരളത്തിലെ കേന്ദ്രസ്ഥാപനങ്ങൾക്കു കിട്ടിയ വിഹിതം ചരിത്രത്തിലെ ഏറ്റവും കൂടുതലാണ്. റബർ ബോർഡ്, സ്പൈസസ് ബോർഡ്, നാളീകേര വികസന ബോർഡ്, കൊച്ചിൻ ഷിപ്പ് യാർഡ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾക്കൊക്കെ അധികതുക കേന്ദ്രം അനുവദിച്ചു. എന്നിട്ടും കേന്ദ്രത്തിനെതിരെ ബാലിശമായ ആരോപണമാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരളത്തിൻ്റെ പേര് പറഞ്ഞില്ലെന്നാണ് വിമർശനം. സംസ്ഥാന ബഡ്ജറ്റിൽ 14 ജില്ലകളുടേയും പേരു പറയാറുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.

ബിജെപി കേരളത്തിന് വട്ടപൂജ്യമാണ് നൽകിയതെന്ന കെ.മുരളീധരൻ്റെ ആരോപണത്തിനും സുരേന്ദ്രൻ മറുപടി നൽകി. അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണ്. ഇനി ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭയിൽ കയറില്ല. മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. വാസുകിയെ വിദേശകാര്യ സെക്രട്ടറിയാക്കിയത് ഭരണഘടനാ ലംഘനമാണ്. ഇതാണ് ഞാൻ നേരത്തെ ചൂണ്ടിക്കാണിച്ചത്. ഇത് ഇപ്പോൾ കേന്ദ്രം പറഞ്ഞിരിക്കുകയാണ്. ഐഎസുകാർ ചട്ടങ്ങൾ പാലിക്കണം. എയിംസിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് കൊടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Advertisment