മൂന്നാർ ∙ മൂന്നാർ ഡിപ്പോയിൽനിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. ഡ്രൈവർമാരുടെ ക്ഷാമമാണ് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിന് കാരണം. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ റദ്ദ് ചെയ്യുമെന്നാണ് സൂചന. മറ്റൊരു എറണാകുളം സർവീസ് ഒരു മാസം മുൻപ് റദ്ദു ചെയ്തിരുന്നു. ഡിപ്പോയിലുണ്ടായിരുന്ന ഡ്രൈവർമാരിൽ 12 പേരെ കട്ടപ്പന, ഹരിപ്പാട് ഡിപ്പോകളിലേക്ക് സ്ഥലമാറ്റുകയും പകരം ആളെ നിയമിക്കാതിരിക്കുകയും ചെയ്തതാണ് ക്ഷാമം നേരിടാൻ കാരണമായത്.
അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ 30 സർവീസുകളാണ് മൂന്നാറിൽ നിന്നു പ്രവർത്തിച്ചിരുന്നത്. സ്ഥിര ജീവനക്കാരായ 72 ഡ്രൈവർമാരും സ്വിഫ്റ്റിലുൾപ്പെടെ ജോലി ചെയ്യുന്ന 26 താൽക്കാലിക ഡ്രൈവർമാരുമാണ് ഇവിടെ ജോലി ചെയ്തിരുന്നത്. സ്ഥിര ജീവനക്കാരിൽ 12 പേർ സ്ഥലംമാറ്റം ലഭിച്ചുപോയി. മൂന്നാറിൽനിന്നു സർവീസ് നടത്തിയിരുന്നതും മികച്ച വരുമാനം ലഭിച്ചിരുന്നതുമായ 2 എറണാകുളം സർവീസുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡ്രൈവർമാർ ഇല്ലാത്തതിനെ തുടർന്ന് റദ്ദു ചെയ്തത്. കൂടാതെ സ്പെയർ പാർട്സ് എടുക്കാൻ ഉപയോഗിക്കുന്ന വാനിന് –2, ഷണ്ടിങ് വാഹനം –3, അദർ ഡ്യൂട്ടി –1, സൈറ്റ് സീയിങ് ഡ്യൂട്ടി– 3, സ്റ്റാൻഡിങ് ഡ്യൂട്ടി –3, റിലീവിങ് ഡ്യൂട്ടി– 1 എന്നിങ്ങനെ 13 പേർ മറ്റു ജോലികൾക്കായി മാറും. കുറച്ചു പേർ അവധികളുമെടുക്കുന്നതോടെ ഡ്യൂട്ടിയിലുള്ളവർ വിശ്രമമില്ലാതെ വീണ്ടും അടുത്ത സർവീസ് ഓടിക്കാൻ പോകേണ്ട അവസ്ഥയാണ്.
താൽക്കാലിക ഡ്രൈവർമാരിൽ 9 പേർ പലപ്പോഴായി ജോലി ഉപേക്ഷിച്ച പോയി. ദീർഘദൂര സർവീസുകളായ സ്വിഫ്റ്റുൾപ്പെടെയുള്ള ബസുകളിലെ താൽക്കാലിക ഡ്രൈവർമാരുടെ കുറവു കാരണം സ്ഥിരം ഡ്രൈവർമാരാണ് ഇത്തരം ബസുകൾ ഓടിക്കാൻ നിയോഗിക്കപ്പെടുന്നത്.