വുഹാൻ : ചൈനയിലെ വുഹാനിൽ കോവിഡിന്റെ ആദ്യ ദിവസങ്ങളിൽ വാർത്തകൾ പുറത്തെത്തിച്ചതിന് ജയിലിലായ മാധ്യമപ്രവർത്തക തിങ്കളാഴ്ച ജയിൽ മോചിതയാവും. മുൻ അഭിഭാഷക കൂടിയായ ഷാങ് ഷാൻ ആണ് 2020 മുതൽ നാല് വർഷകാലമായി ജയിൽ ശിക്ഷ അനുഭവിച്ചത്.
കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നേരിട്ട് പോയിട്ടായിരുന്നു ഷാങ് ഷാൻ ട്വിറ്റർ, യൂട്യൂബ്, വിചാറ്റ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചതോടെ ഷാങ് ഷാൻ അടക്കം വളരെ ചുരുക്കം മാധ്യമപ്രവർത്തകർ മാത്രമായിരുന്നു റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നത്,
രാജ്യം ലോക്ക്ഡൗണിലായതും ആശുപത്രികളിലെ ട്രോളികളിൽ രോഗികളെ കൊണ്ട് നിറഞ്ഞതുമായ ദൃശ്യങ്ങൾ ഷാങ് ഷാൻ പുറത്തുവിട്ടിരുന്നു. 'നഗരം സ്തംഭിച്ചിരിക്കുന്നു എന്നല്ലാതെ എനിക്ക് ഒന്നും പറയാനില്ല. അതാണ് ഈ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത്... പകർച്ചവ്യാധി പ്രതിരോധത്തിന്റെ പേരിൽ അവർ നമ്മെ തടവിലിടുകയും നമ്മുടെ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യുന്നു' എന്നായിരുന്നു കോവിഡ് കാലത്ത് റിപ്പോർട്ട് ചെയ്ത ഒരു വീഡിയോയിൽ ഷാങ് ഷാൻ പറഞ്ഞത്.