സൂര്യൻ കര്‍ക്കടക രാശിയിലേക്ക് മാറുന്നതിനെയാണ് സംക്രാന്തി എന്ന് പറയുന്നത്. ഇത് ആറ്മാസത്തെ ഉത്തരായനത്തിന്റെ അവസാനവും ദക്ഷിണായനത്തിന്റെ തുടക്കവുമാണ്.രാമായണ മാസത്തെ വരവേല്‍ക്കാൻ തയാറെടുക്കുന്ന നേരം. മിഥുനമാസം അവസാന ദിവസത്തിലാണ് കര്‍ക്കടക സംക്രാന്തി ആചരിക്കുക. കര്‍ക്കടകം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന സമയമാണ് ‘കര്‍ക്കിടക സംക്രാന്തി’.
കർക്കിടക സംക്രാന്തിയ്ക്ക് മുൻപ് വീടും പരിസരവും വൃത്തിയാക്കി ചേട്ട ഭഗവതിയെ പുറത്താക്കി, ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കണം. കര്‍ക്കടകം ഒന്നിന് രാവിലെ ദശ പുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കും. രാവിലെ കുളിച്ച് വീടു വൃത്തിയാക്കി വിളക്കു കൊളുത്തി കിണ്ടിയില്‍ വെള്ളവും തുളസിയും താലത്തില്‍ ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കണം. വൈകിട്ട് ഇത് എടുത്തു മാറ്റും. കര്‍ക്കട കത്തിൽ എല്ലാദിവസവും ഇത് തുടരും. രാമയണം വായന പൂര്‍ത്തിയാവുന്നതോടെ ഈ ആചാരം സമാപിക്കുകയും ചെയ്യുന്നു.
ചേട്ട പുറത്ത് ശീവോതി അകത്താകുന്നത് കർക്കടകത്തിലെ പ്രധാന ചടങ്ങാണ്. സംക്രമത്തിന്റെ തലേദിവസം വീടിന്റെ അകവും പുറവും പറമ്പ് മുഴുവനും വൃത്തിയാക്കണം. മുഷിഞ്ഞ വസ്ത്രങ്ങളും മറ്റും ഒരു കീറപ്പായിലെടുത്തു ചുരുട്ടി, കലവും പായും കൊണ്ട് ഒരാള്‍ സംക്രമ ദിനത്തിന്റെ തലേന്ന് സന്ധ്യക്ക്, വീട്ടിലെ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത ഏതെങ്കിലും ഒരൊഴിഞ്ഞ സ്ഥലത്തു കൊണ്ട് കളയും.
കലത്തില്‍ തിരി കത്തിച്ചു വച്ചിരിക്കും."അശ്രീകര" ത്തിന്റെ പ്രതീകമാണ് പായും കലവും. ചേട്ടാഭഗവതി യാണ് അശ്രീകരം."ചേട്ട യെക്കളയല്‍"എന്നാണ് ഈ ചടങ്ങിന്റെ പേര്. ചേട്ടയെകളയുന്ന ആൾക്ക് ഇത് കഴിഞ്ഞു കുളിച്ചു വന്നാല്‍ ഒരു കോടി മുണ്ട് കൊടുക്കും. തറവാട്ടില്‍ കാരണവത്തിയാണ് നൽകുക. കര്‍ക്കടകം മുഴുവന്‍ "ചീപോതിയ്ക്കു വയ്ക്കല്‍" എന്നൊരാചാരമുണ്ട്. കര്‍ക്കടക സംക്രാന്തി പ്രതീക്ഷയുടെ ഉൽസവമാണ്. പഴമ്പായ, പഴമുറം, പഴം ചൂല് ഒക്കെ മുറത്തില്‍ കെട്ടി വിളക്ക് കത്തിച്ച് സന്ധ്യയ്ക്ക് തോട്ടിലോ നദിയിലോ ഒഴുക്കുന്നു .