കർക്കടക മാസം രാമായണ മാസമായി നാം ആചരിക്കുന്നു. രാമായണം എന്നാൽ രാമന്റെ യാത്ര എന്നാണ് അർത്ഥം. വാല്മീകി രചിച്ച രാമായണം കാവ്യ രൂപത്തിലുള്ള ആദ്യ കൃതിയാണ്. അതു കൊണ്ടിത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. എന്നാൽ മലയാളികൾക്ക് കൂടുതൽ പരിചിതം എഴുത്തച്ഛൻറെ അദ്ധ്യാത്മ രാമായണമാണ്.
കര്‍ക്കടക മാസം ഇങ്ങു എത്താറായി. തുഞ്ചന്റെ പൈങ്കിളി പാടിയ രാമകഥാശീലുകള്‍ ഇനി പുലരികളിലും സന്ധ്യകളിലും മിക്ക വീടുകളിലും മുഴങ്ങിക്കേള്‍ക്കും. ക്ഷേത്രങ്ങളിലും ഹൈന്ദവഭവനങ്ങളിലും സാംസ്‌കാരികകേന്ദ്രങ്ങളിലും രാമകഥാശീലുകള്‍ കേൾക്കാം.
എന്നാൽ വാല്‌മീകിരാമായണവും വസിഷ്‌ഠ രാമായണവും ചേരുമ്പോഴേ രാമായണ കഥ എല്ലാ അർഥത്തിലും പൂർത്തിയാകൂ. രണ്ടും കൂടി 56,000 ശ്ലോകങ്ങൾ, ഇത്രയും വായിക്കാൻ ക്ലേശമുള്ള കലികാലത്തിനു വേണ്ടി വ്യാസഭവാൻ ആധ്യാത്മ രാമായണം എഴുതി എന്നും വിശ്വസിക്കപ്പെടുന്നു.
രാമായണം പകുത്തു വായിച്ചാൽ ഭാവി ഫലം അറിയാൻ കഴിയുമത്രേ. സി. വി. രാമൻ പിള്ളയുടെ മാർത്താണ്‌ഡവർമ്മ നോവലിൽ ഇക്കാര്യം സ്‌പർശിക്കുന്ന ഭാഗമുണ്ട്. രാമ സ്മരണയോടെ രാമായണം തുറക്കുക. അപ്പോൾ കിട്ടുന്ന വലതു പേജിലെ ആദ്യ ഏഴു വരികൾ തള്ളി എട്ടാമത്തെ വരി വായിക്കുക. അതിലെ സൂചന ഭാവിയുമായി ബന്ധപ്പെട്ടു വരുമെന്നു വിശ്വസിക്കുന്നു. കൂടാതെ, അഭീഷ്‌ട സിദ്ധിക്കായി പ്രത്യേക പാരായണം. ഓരോ ആഗ്രഹവും സാധിക്കാനായി ചില പ്രത്യേക ഭാഗങ്ങൾ പാരായണം ചെയ്യുന്ന പതിവുണ്ട്.